Sorry, you need to enable JavaScript to visit this website.

വിവാഹത്തിന് അനുവാദം തേടി  യുവാവ് മൊബൈല്‍ ടവറിന് മുകളില്‍ കയറി  ഭീഷണി മുഴക്കി 

ലഖ്‌നൗ-ഉത്തര്‍പ്രദേശില്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാ ഭീഷണി. നൂറടിയുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കുശിനഗര്‍ സ്വദേശിയായ ദിലീപ് എന്ന യുവാവാണ് ടവറിനു മുകളില്‍ കയറിയത്. ടവറിനു മുകളില്‍ കയറിയ ഇയാള്‍ മുകളില്‍ നിന്ന് തന്റെ ഫോണ്‍ താഴെക്കിട്ടാണ് സമീപത്ത് ഉണ്ടായിരുന്നവരുടെ ശ്രദ്ധ ആകര്‍ഷിച്ചത്.
പ്രദേശവാസികള്‍ ഇയാളെ താഴെ ഇറക്കാന്‍ പരമാവധി ശ്രമിച്ചു എങ്കിലും യുവാവ് വഴങ്ങിയില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവില്‍ പൊലീസ് എത്തിയപ്പോഴാണ് തന്റെ ആവശ്യം യുവാവ് അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ ഇടപെടലില്‍ താഴെയിറങ്ങിയ ഇയാള്‍ ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
താന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും എന്നാല്‍ തങ്ങളുടെ വിവാഹം നടത്തി തരാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല എന്നുമാണ് ദിലീപിന്റെ ആരോപണം. തന്റെ ആവശ്യം വീട്ടുകാര്‍ അംഗീകരിക്കുന്നതിന് വേണ്ടിയാണ് ടവറിനു മുകളില്‍ കയറിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ദിലീപിന്റെ മാനസിക നില ശരിയല്ലെന്നും അതാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് ദിലീപിന്റെ ജ്യേഷ്ഠന്‍ അമര്‍ജീത് ആരോപിച്ചു. വീടിനടുത്തുള്ള ഏതാനും ആളുകളുമായി ദിലീപ് വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാളുടെ തലയ്ക്ക് പരിക്കേറ്റിരുന്നതായും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അമര്‍ജീത് പറഞ്ഞു. അങ്ങനെ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെട്ടാണ് ഇയാള്‍ ടവറിന് മുകളില്‍ കയറിയതെന്നും സഹോദരന്‍ ആരോപിച്ചു. ആശുപത്രിയില്‍ നിന്നും ഇയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുവാന്‍ കുടുംബാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.

Latest News