മലപ്പുറം - മൂന്നര വയസ്സുള്ള കുട്ടി ഉൾപ്പെടെ നാലു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 34-കാരിയായ യുവതി 18-കാരനൊപ്പം ഒളിച്ചോടിയതായി പരാതി. മലപ്പുറം തേഞ്ഞിപ്പാലെ താഴെ ചേളാരിയിൽ താമസിക്കുന്ന ബിഹാർ സ്വദേശി റഹീമാണ് ഭാര്യ നജ്മയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്.
നജ്മ കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി രാജുവിനൊപ്പം പോയതാണെന്നാണ് പരാതിയിലുള്ളതെന്ന് പോലീസ് പറഞ്ഞു. റഹീമും ഭാര്യയും നാല് മക്കളും താഴെ ചേളാരിയിലെ ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. റഹീം മാർബിൾ ജോലിക്കാരനാണ്. ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്. രാജുവും ഇവിടെയാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും കാണാതായത്. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫാണെന്നും പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.