Sorry, you need to enable JavaScript to visit this website.

നജീബ് തിരോധനം: സി.ബി.ഐ കേസ് അവസാനിപ്പിക്കുന്നു

ന്യൂദല്‍ഹി- ജെ.എന്‍.യു വിദ്യാര്‍ഥിയായിരുന്ന നജീബ് അഹ്മദിനെ കാണാതായ കേസില്‍ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ കേസ് അവസാനിപ്പിക്കുന്നതാവും നല്ലതെന്ന് സി.ബി.ഐ ദല്‍ഹി ഹൈകോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സംശയിച്ച വ്യക്തികളുടെ മൊബൈല്‍ ഫോണ്‍ പരിശോധനയില്‍നിന്ന് തെളിവൊന്നും ലഭിച്ചില്ലെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് എസ് മുരളീധര്‍, ജസ്റ്റിസ് വിനോദ് ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് മുമ്പാകെ സി.ബി.ഐ അറിയിച്ചത്. കോടതി മുമ്പാകെ തെളിവിനായി സമര്‍പ്പിച്ച മൊബൈല്‍ ഫോണുകളില്‍നിന്ന് തെളിവുകളൊന്നും ലഭിച്ചില്ലെന്നും അവ പാറ്റേണ്‍ ലോക്ക് ഉപയോഗിച്ച് സംരക്ഷിച്ചതാണെന്നും സി.ബി.ഐ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍ പറഞ്ഞു.
രണ്ട് ഫോണുകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ അവയില്‍നിന്ന് വിവരങ്ങള്‍ ലഭിച്ചില്ല. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് നജീബുണ്ടോ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചില്ലെന്നും നിഖില്‍ ഗോയല്‍ പറഞ്ഞു.
നജീബിനെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായും തെളിവ് ലഭിച്ചിട്ടില്ല. നജീബിന്റെ തിരോധാനത്തിന് ഉത്തരവാദികളെന്ന് കുടുംബം ആരോപിക്കുന്ന ഒമ്പത് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാവുന്ന വിധത്തിലുള്ള സൂചനകള്‍ ലഭിച്ചിട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
2016 ഒക്ടോബര്‍ 15 നാണ് ജെ.എന്‍.യുവിലെ മഹി മാന്‍ഡവി ഹോസ്റ്റലില്‍നിന്ന് നജീബ് അഹ്മദിനെ കാണാതായത്. എ.ബി.വി.പിയുമായി ബന്ധമുള്ള ചില വിദ്യാര്‍ഥികളുമായി ഹോസ്റ്റലില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിന്റെ അടുത്ത ദിവസമായിരുന്നു തിരോധാനം.  കഴിഞ്ഞ വര്‍ഷം മേയ് 16നാണ് ഹൈകോടതി കേസ് സി.ബി.ഐക്ക് കൈമാറിയത്.
ഹോസ്റ്റല്‍ വാര്‍ഡനും സെക്യൂരിറ്റി ജീവനക്കാരനുമടക്കം തങ്ങള്‍ നല്‍കിയ ലിസ്റ്റിലുള്ള 18 പേരെ സി.ബി.ഐ ചോദ്യം ചെയ്തിട്ടില്ലെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു. നജീബിനെ കാണാതാകുന്നതിനു മുമ്പ് അവനെ ഭീഷണിപ്പെടുത്തിയിരുന്നവരെ ചൂണ്ടിക്കാണിച്ചിട്ടും ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
 

Latest News