Sorry, you need to enable JavaScript to visit this website.

ഖത്തര്‍ ദുരന്തം വീട്ടുകാരെ അറിയിക്കാന്‍ ബുദ്ധിമുട്ടി ബന്ധുക്കള്‍, ഇല്ലാതായത് കുടുംബത്തിന്റെ അത്താണി

കൊല്ലം- ഖത്തര്‍ ദുരന്തം കൊല്ലം അഴീക്കലിനെ കണ്ണീര്‍കടലിലാക്കി. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നവരാണ് ഖത്തര്‍ അപകടത്തില്‍ മരിച്ചത്.
പുലര്‍ച്ചെയാണ് അപകട വാര്‍ത്ത നാട്ടില്‍ അറിയുന്നത്. ബന്ധുക്കള്‍ ആന്‍സിയുടെയും ജിജോയുടെയും വീട്ടില്‍ വിവരം അറിയിച്ചില്ല. ആന്‍സിയുടെ പിതാവ് മത്സ്യത്തൊഴിലാളിയായ ജോസഫ് ഗോമസും മാതാവ് മെര്‍ലിനും ജിജോയുടെ ഭാര്യ പ്രിന്‍സിയും പത്തു മാസം പ്രായമുള്ള മകന്‍ ഗോഡ്ഫിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
വാര്‍ത്ത അവരോടു പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. വീട്ടിലേക്ക് എത്തിയവരെ കഴുകന്‍ തുരുത്തില്‍ തന്നെ നാട്ടുകാര്‍ തടഞ്ഞു തിരികെ അയച്ചു. ഈ സമയം ജിജോയുടെ ഭാര്യ പ്രിന്‍സി മകന്‍ ഗോഡ്ഫിനെ ഖത്തറില്‍നിന്നു പിതാവ് കഴിഞ്ഞ ദിവസം അയച്ച പാട്ടുകളുടെ പശ്ചാത്തലത്തിലുള്ള വീഡിയോകള്‍ കാണിക്കുകയായിരുന്നു.
പതിവ് ഫോണ്‍ വിളി ഇല്ലാതിരുന്നതിന്റെ കാരണം പ്രിന്‍സി  ബന്ധുക്കളോട് അന്വേഷിച്ചെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞു വിഷയം മാറ്റാന്‍  അവര്‍ ബുദ്ധിമുട്ടി. രണ്ടു വര്‍ഷം മുന്‍പ് വിവാഹിതനായ ജിജോ മകന്‍ ജനിച്ച് ഒന്‍പതാം ദിവസം ഖത്തറിലേക്ക് പോയതാണ്.
ഒന്നര വര്‍ഷം മുന്‍പ് ആന്‍സിയുടെയും ജിജോയുടെയും പിതാവ് ജോസഫ് ഗോമസിന് വാഹന അപകടത്തില്‍ കാലിന് സാരമായി പരുക്കേറ്റിരുന്നു. രണ്ടു മാസം മുന്‍പാണ് നടക്കാന്‍ ആരംഭിച്ചത്. മകന്റെ വരവ് കാത്തിരിക്കുകയാണ് അദ്ദേഹം.

 

Latest News