ഭുവനേശ്വർ-ഒഡീഷയിൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് റെയ്‌ഡിനെത്തിയപ്പോൾ പണപ്പെട്ടികൾ അയൽവാസിയുടെ വീടിന്റെ ടെറസിലേക്ക് മാറ്റി സബ് കലക്ടർ. രണ്ട് കോടിയിലധികം രൂപ അടങ്ങിയ ആറ് പെട്ടികൾ അയൽവാസിയുടെ ടെറസിൽ കണ്ടെത്തി. വീട് റെയ്ഡ് ചെയ്തപ്പോൾ സബ് കലക്ടർ പെട്ടികൾ അയൽവാസിയുടെ ടെറസിലേക്ക് എറിഞ്ഞതായി വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. അഡീഷണൽ സബ് കലക്ടർ പ്രശാന്ത് കുമാർ റൗട്ടിനെതിരെ കൈക്കൂലി ആരോപണം ഉയർന്നതിനെ തുടർന്നാണ് വിജിലൻസ് പരിശോധനക്കെത്തിയത്. ഭുവനേശ്വറിലെ കാനൻ വിഹാറിലെ വീട്, നബരംഗ്പൂരിലെ മറ്റൊരു വീട്, അദ്ദേഹത്തിന്റെ ഓഫീസ് ചേംബർ, ഭദ്രക് ജില്ലയിലെ മാതാപിതാക്കളുടെ വീട് എന്നിവ ഉൾപ്പെടെ ഒമ്പത് സ്ഥലങ്ങളിൽ ഒരേസമയം തിരച്ചിൽ നടത്തി. ഇതുകൂടാതെ, റൗട്ടിന്റെ പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും അഞ്ച് വീടുകളിലും വിജിലൻസ് തിരച്ചില്‍ നടത്തി.