തിരുവനന്തപുരം- തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുണ്ടമൺകടവ് ശങ്കരൻ നായർ റോഡിലെ വാടക വീട്ടിൽ താമസിക്കുന്ന കരുമം കിഴക്കേതിൽ വീട്ടിൽ വിദ്യ (30) മരിച്ച കേസിലാണ് ഭർത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനിൽ പ്രശാന്തിനെ പിടികൂടിയത്. വിദ്യയെ ഇയാൾ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തർക്കമാണ് കൊലയിൽ കലാശിച്ചത്. പ്രശാന്ത് സ്ഥിരം മദ്യപാനിയും ലഹരിക്കടിമയും ആയിരുന്നെന്നും ഇയാൾ മകളെ ഇതിനുമുൻപും ഉപദ്രവിക്കാറുണ്ടായിരുന്നെന്നും വിദ്യയുടെ പിതാവ് ആരോപിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ് മോർട്ടം പരിശോധനയിൽ വയറിലും തലക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് വ്യക്തമായി.
കുളിമുറിയിൽ തലയിടിച്ചു വീണാണ് വിദ്യ മരണപ്പെട്ടതെന്നാണ് പ്രതിയായ ഭർത്താവ് പോലീസിനോട് ആദ്യം പറഞ്ഞത്. ചോദ്യം ചെയ്യലിൽ വിദ്യയുമായി വഴക്കുണ്ടായെന്നും വയറ്റിൽ ചവിട്ടിയതായും തലപിടിച്ച് ഇടിച്ചെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.