ബംഗളൂരു- ശാരീരിക ബന്ധം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ സമർപ്പിച്ച ഹരജിയിൽ യുവാവിനും കുടുംബാംഗങ്ങൾക്കുമെതിര ആരംഭിച്ച ക്രിമനൽ നടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. ഹിന്ദു വിവാഹ നിയമപ്രകാരം ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെങ്കിലും കുറ്റകൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഭർത്താവ് സമർപ്പിച്ച ഹരജി പരിശോധിച്ച ജസ്റ്റിസ് എം.നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.ഇന്ത്യൻ ശിക്ഷാ നിയമം 498 എ,സ്ത്രീധനനിരോധ നിയമം സെക് ഷൻ നാല് എന്നിവ പ്രകാരം പോലീസ് സമർപ്പിച്ച കുറ്റപത്രത്തിനെതിരെയാണ് പരാതിക്കാരിയുടെ ഭർത്താവ് ഹരജി ഫയൽ ചെയ്തിരുന്നത്. താൻ പ്രത്യേക ആത്മീയ മാർഗം പിന്തുടരുന്നയാളാണെന്നും സ്നേഹം വെറും ശാരീരികം മാത്രമല്ലെന്നും ആത്മാവിൽനിന്ന് ആത്മാവിലേക്കുള്ളതാണെന്നുമാണ് യുവാവ് വാദിച്ചിരുന്നത്. ഹരജിക്കാരനെതിരായ ആരോപണം ഇതു മാത്രമാണെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഭാര്യയുമായി ശാരീരിക ബന്ധത്തിനു മുതിർന്നിട്ടില്ലെന്ന് വ്യക്തമാണെങ്കിലും അത് ക്രിമിനൽ ശിക്ഷാ നടപടി തുടരാവുന്ന കുറ്റകൃത്യമല്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
209 ഡിസംബർ 18 നായിരുന്നു ദമ്പതിമാരുടെ വിവാഹം. ഭാര്യ ഭർത്താവിന്റെ വീട്ടിൽ 28 ദിവസം മാത്രമാണ് താമസിച്ചിരുന്നത്. 2020 ഫെബ്രുവരി അഞ്ചിനാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഹിന്ദു വിവാഹ നിയമപ്രകാരം കുടുംബ കോടതിയിലും യുവതി ഹരജി നൽകിയിരുന്നു. കുടുംബ കോടതി ഉത്തരവിനുശേഷാണ് യുവതി ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ക്രിമിനൽ നടപടികൾ ആവശ്യപ്പെട്ട് മുന്നോട്ടു പോയത്.