Sorry, you need to enable JavaScript to visit this website.

'പോക്‌സോ ആരോപണം ശുദ്ധ നുണ'; എം.വി ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം - മോൻസൺ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസിൽ കൂട്ടുപ്രതിയാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണത്തിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. 
 സി.പി.എം ശുദ്ധ നുണകൾ പ്രചരിപ്പിക്കുകയാണ്. എം.വി ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 'പോക്‌സോ കേസിലെ രഹസ്യമൊഴി ഗോവിന്ദൻ മാഷ് എങ്ങനെയറിഞ്ഞു? ഇതോടെ, കേസിൽ തന്നെ പ്രതിയാക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് സി.പി.എമ്മാണെന്ന് തെളിഞ്ഞു. പീഡന സമയത്ത് ഞാൻ അവിടെയുണ്ടായിരുന്നുവെന്നാണ് ഗോവിന്ദൻ മാഷ് പറയുന്നത്. അദ്ദേഹം ആ സമയത്ത് എന്റെ അടുത്തുണ്ടായിരുന്നതു പോലെയാണ് പറച്ചിൽ. എനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിയായ മോൻസൻ തന്നെ പലതവണ പറഞ്ഞു. അതിജീവിതയായ പെൺകുട്ടിയും എന്റെ പേര് പറഞ്ഞില്ല. പോക്‌സോ കേസ് നടത്തുന്ന അഭിഭാഷകനും ഇത്തരമൊരു മൊഴി ആ പെൺകുട്ടി നൽകിയിട്ടില്ലെന്ന് പത്രക്കാരോട് വ്യക്തമാക്കി. ഇനി ഇതിൽ ആരു പറയുന്നതാണ് വിശ്വസിക്കേണ്ടത്? പച്ച നുണ പ്രചരിപ്പിക്കുകയാണ് സി.പി.എം. എനിക്കെതിരെ എന്തെങ്കിലും തെളിവു കാണിച്ചാൽ ഞാൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പറഞ്ഞ വാക്ക്  ആവർത്തിക്കുന്നു. മനസ്സാ വാചാ കർമണാ എനിക്കാ സംഭവത്തിൽ പങ്കില്ല. സാമ്പത്തികമായോ സാന്നിധ്യം കൊണ്ടോ എനിക്കതിൽ യാതൊരു പങ്കുമില്ല. എം.വി ഗോവിന്ദനെതിരെ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും' അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി വ്യക്തമാക്കി.


 

Latest News