ബെര്‍ലിന്‍-ജര്‍മനിയില്‍ സര്‍ക്കാര്‍ സംരക്ഷണത്തിലുള്ള ഇന്ത്യന്‍ വംശജയായ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യം ജര്‍മന്‍ കോടതി തള്ളി. കുഞ്ഞിന് ലൈംഗികാവയവയത്തിനു സമീപമേറ്റ പരിക്ക് ആകസ്മികമാണെന്ന മാതാപിതാക്കളുടെ വാദം കോടതി തള്ളി. രണ്ടര വയസ്സായ അരിഹാ ഷായെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ ധാര, ഭാവേഷ് ഷാ എന്നിവര്‍ നല്‍കിയ ഹരജിയാണ് ബെര്‍ലിനിലെ പാങ്കോവ് കോടതി തള്ളിയത്. കുട്ടിയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ എം.പിമാര്‍ നേരത്തെ തുറന്ന കത്തെഴുതിയിരുന്നു.
2021 സെപ്റ്റംബര്‍ മുതല്‍ ബെര്‍ലിനിലെ കെയര്‍ഹോമിലാണ് കുട്ടി കഴിയുന്നത്. കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ചാണ് ജര്‍മന്‍ അധികൃതര്‍ കുട്ടിയെ പ്രത്യേക സംരക്ഷണത്തിലാക്കിയത്. 2018ലാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഭാവേഷ് ഷായും ഭാര്യ ധാരയും മുംബൈയില്‍നിന്ന് ജര്‍മനിയിലേക്ക് ജോലിക്ക് പോയത്. ജര്‍മനിയിലായിരുന്നു അരിഹയുടെ ജനനം. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീണ് അരിഹയുടെ സ്വകാര്യ ഭാഗത്ത് ചെറിയ പരിക്കേറ്റുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. കുട്ടിയുടെ മുറിവുകള്‍ പരിശോധിച്ചപ്പോള്‍ ലൈംഗികാതിക്രമം നടന്നതായി സൂചനകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടിക്കുണ്ടായ പരിക്ക് സംബന്ധിച്ച് ഡോക്ടര്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് കുട്ടിയെ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ഈ സമയം കുഞ്ഞിന് ഏഴ് മാസം മാത്രമായിരുന്നു പ്രായം. കുട്ടിയെ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് പോലീസ് മാതാപിതാക്കള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കുറ്റം ഒഴിവാക്കുകയും കേസ് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടിയെ വിട്ടുകൊടുക്കാന്‍ അധികൃതര്‍ തയാറായില്ല. പരിക്കുകള്‍ക്ക് ഉത്തരവാദി ദമ്പതികളാണോ എന്ന് കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ക്രിമിനല്‍ കുറ്റങ്ങള്‍ ഉപേക്ഷിച്ചതെന്നും എന്നാല്‍ കുട്ടിയുടെ സുരക്ഷ സംബന്ധിച്ച ചട്ടലംഘനം നടന്നെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്.