Sorry, you need to enable JavaScript to visit this website.

പള്ളികളിലെ പ്രാര്‍ഥന ഇസ്ലാമിന്റെ അവിഭാജ്യ ഭാഗം; ബാബ്‌രി കേസില്‍ വാദം തുടങ്ങി

കേസ് വിപലുമായ ബെഞ്ചിന് വിടണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യം
ന്യൂദല്‍ഹി- പള്ളികളിലെ സംഘടിത നമസ്‌കാരം ഇസ്്‌ലാമിന്റെ അവിഭാജ്യ ഭാഗമാണെന്നും അങ്ങനെയല്ലെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതിയില്‍ വാദം. ബാബ്‌രി മസ്ജിദ്- രാമക്ഷേത്ര ഭൂമി തര്‍ക്കത്തില്‍ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ പുനരാരംഭിച്ചപ്പോഴാണ്  മുസ്്‌ലിം ഭാഗത്തിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇക്കാര്യം ഉന്നയിച്ചത്. ബാബ്‌രി മസ്ജിദില്‍ പ്രാര്‍ഥിക്കാനുള്ള മുസ്്‌ലിംകളുടെ അവകാശം 1994 ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പൂര്‍ണമായും വിസ്്മരിച്ചുവന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  പള്ളികളില്‍ പോയി പ്രാര്‍ഥിക്കുന്നത് ഇസ്്‌ലാമിന്റെ അനിവാര്യവും അവിഭാജ്യവുമായ ഭാഗമല്ലെന്ന നിലപാട് അഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തര്‍ക്കസ്ഥലത്ത് രാമഗ്രഹങ്ങള്‍ കൊണ്ടുവെച്ച തല്‍സ്ഥിതി തുടരണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ക്ഷേത്രത്തില്‍ ആരാധന നടത്താനുള്ള ഹിന്ദുക്കളുടെ അവകാശം 1994 ലെ ഉത്തരവില്‍ സുപ്രീം കോടതി അംഗീകരിച്ചത്. അതേസ്ഥലത്ത് പള്ളി പുനര്‍നിര്‍മിക്കേണ്ടതില്ലെന്ന നിലപാടും ഈ വിധിയില്‍ കൈക്കൊണ്ടതായി ധവാന്‍ ചൂണ്ടിക്കാട്ടി.
ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് വിപലുമായ ബെഞ്ചിനു വിടേണ്ട ആവശ്യകത ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ  നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിനെ ബോധ്യപ്പെടുത്താനാണ് കേസിലെ മുസ്്‌ലിം കക്ഷികള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ ബെഞ്ച് തന്നെ കേസില്‍ തീരുമാനം കൈക്കൊള്ളണമെന്നാണ് ഹിന്ദു ഗ്രൂപ്പുകളുടെ ആവശ്യം. എല്ലാ ഭാഗത്തിന്റേയും വാദം കേട്ടശേഷം വിപുലമായ ബെഞ്ച് വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയത്.
1994 ല്‍ പുറപ്പെടുവിച്ച ഉത്തരവിലെ നിരീക്ഷണം അടിസ്ഥാനമാക്കി മാത്രമല്ല, എല്ലാ വസ്തുതുകളും രേഖകളും പരിശോധിച്ച ശേഷമാണ് 2010 ല്‍ അലഹാബാദ് ഹൈക്കോടതി തീര്‍പ്പ് കല്‍പിച്ചതെന്ന് ധവാന്റെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ഹിന്ദു ഗ്രൂപ്പുകളിലൊന്നിനു വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍ പറഞ്ഞു.
1994 ലെ ഉത്തരവ് അതിന്റെ നടപടിക്രമങ്ങളുടെ പേരില്‍ ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ കേന്ദ്ര ഉദ്യോഗസ്ഥന്‍ തുഷാര്‍ മേത്ത വാദിച്ചു.
ഭൂമി തുല്യമായി സുന്നി വഖഫ് ബോര്‍ഡിനും രാംലല്ല അഖാരക്കും തുല്യമായി വീതിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. മൂന്നംഗ ബെഞ്ചില്‍ ഒരു ജഡജി ഉത്തരവില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

 

Latest News