കൊൽക്കത്ത- ഭാര്യയുടെ പേരിൽ ഭൂമിയോ മറ്റു വസ്തുക്കളോ വാങ്ങിയാൽ ബിനാമി ഇടപാടായി കണക്കാക്കാനാകില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. ഇന്ത്യൻ സമൂഹത്തിൽ ഭർത്താവ് ഭാര്യയുടെ പേരിൽ വസ്തു വാങ്ങാൻ പണം നൽകിയാൽ അത് ബിനാമി ഇടപാട് ആകണമെന്നില്ല. എങ്കിലും പണത്തിന്റെ ഉറവിടം പ്രധാനമാണെന്നും അതേസമയം അത് നിർണായകമല്ലെന്നും ജസ്റ്റിസ് തപബ്രത ചക്രവർത്തി, പാർത്ഥ സാർത്തി ചാറ്റർജി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കുടുംബ സ്വത്ത് തർക്ക കേസിലാണ് കോടതിയുടെ നിരീക്ഷണം. അച്ഛൻ അമ്മയ്ക്ക് നൽകിയ സ്വത്ത് ബിനാമിയാണെന്ന് ആരോപിച്ചായിരുന്നു മകൻ ഹർജി നൽകിയത്. 1969-ൽ ഭാര്യയുടെ പേരിൽ വസ്തു വാങ്ങി രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിന്നീട് വീട് പണിയുകയും ചെയ്തു. 1999ൽ അദ്ദേഹത്തിന്റെ മരണശേഷം പിന്തുടർച്ചാവകാശ നിയമ പ്രകാരം ഭാര്യയ്ക്കും മകനും മകൾക്കും സ്വത്തിന്റെ മൂന്നിലൊന്ന് വീതം അവകാശമായി ലഭിച്ചു.
2011വരെ മകൻ ആ വീട്ടിൽ താമസിച്ചെങ്കിലും പിന്നീട് വീട് മാറിയപ്പോൾ സ്വത്ത് വീതിച്ച് നൽകണമെന്ന ആവശ്യവുമായി മകൻ രംഗത്തെത്തി. അമ്മയും സഹോദരിയും ആവശ്യം നിരസിച്ചു. ഇതേതുടർന്നാണ് ബിനാമി ഇടപാട് ആരോപിച്ച് മകൻ കോടതിയെ സമീപിച്ചത്. ഇതിൽ പ്രകോപിതയായ അമ്മ സ്വത്തിന്റെ പകുതി മകളുടെ പേരിലേക്ക് മാറ്റി.