മദീന- വനിതയെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചു മൂടിയ വിദേശിക്ക് മദീനയിൽ ഇന്നലെ വധശിക്ഷ നടപ്പിലാക്കി. സ്വന്തം നാട്ടുകാരിയെ വശീകരിച്ച് താമസ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോകുകയും ബന്ധനസ്ഥയാക്കി ശ്വാസം മുട്ടിക്കുകയും തലക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്ത ബംഗ്ലാദേശ് പൗരൻ അബ് വാൽ മിയയെ മദീനയിൽ വധശിക്ഷക്കു വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്വന്തം നാട്ടുകാരി കൂടിയായ ആയിശ ബീഗത്തെയാണ് അബ് വാൽ മിയ ക്രൂരമായി വധിച്ച ശേഷം കഷ്ണങ്ങളാക്കി മുറിച്ച് നിർമാണം നടക്കുന്ന വീടിനു സമീപം കുഴിച്ചു മൂടിയത്. സൗദി സുരക്ഷാ വകുപ്പുകളുടെ ജാഗ്രത മൂലം പിടിയിലായ പ്രതിക്ക് മദീന ക്രിമിനൽ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
തന്ത്രപരമായി സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടു പോയി പൈശാചികമായി വധിച്ചതിനാൽ പ്രതി യാതൊരു വിധ ദയയുമർഹിക്കുന്നില്ലെന്ന് വിധി ന്യായത്തിൽ കോടതി വ്യക്തമാക്കി. മേൽക്കോടതിയും കീഴ്ക്കോടതി വിധി ശരിവെച്ചതോടെ നടപടിക്രമങ്ങൾ പാലിച്ച് പ്രതിക്കെതിരിലുള്ള വധശിക്ഷയ്ക്ക് രാജകൽപനയിറങ്ങുകയും ചെയ്തു. അതിനാൽ ശനിയാഴ്ച രാവിലെ മദീനയിൽ വിധി നടപ്പിലാക്കി.