Sorry, you need to enable JavaScript to visit this website.

ശാസ്ത്രതത്വങ്ങളുടെ ഉത്ഭവം ഇന്ത്യന്‍ വേദങ്ങളില്‍ നിന്നെന്ന് ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍

ഭോപാല്‍- ഇന്ത്യന്‍ വേദങ്ങളില്‍ നിന്നാണ് ശാസ്ത്ര തത്വങ്ങളുടെ ഉത്ഭവമെന്ന് ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ഉജ്ജയിനിലെ മഹര്‍ഷി പാണിനി സന്‍സ്‌കൃത് ആന്റ് വേദിക്ക് യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബീജഗണിതം, വര്‍ഗ്ഗമൂലങ്ങള്‍, സമയത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍, വാസ്തുവിദ്യ, പ്രപഞ്ച ഘടന, ലോഹശാസ്ത്രം തുടങ്ങി വ്യോമയാനം പോലും ആദ്യമായി വേദങ്ങളിലാണ് കണ്ടെത്തിയത്. ഈ തത്വങ്ങള്‍ അറബി രാജ്യങ്ങളിലൂടെ യൂറോപ്പിലേക്കും അവിടുന്ന് പിന്നീട് പാശ്ചാത്യ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി അവ സ്ഥാപിക്കപ്പെട്ടുവെന്നും എസ്. സോമനാഥ് പറഞ്ഞു.

അക്കാലത്തെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചിരുന്ന ഭാഷയായ സംസ്‌കൃതത്തിന് ലിഖിത ലിപി ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ കേള്‍ക്കുകയും ഹൃദയം കൊണ്ട് പഠിക്കുകയും ചെയ്തു. ഭാഷ അങ്ങനെയാണ് നിലനിന്നതെന്നും അദ്ദേഹം പറ#്ഞു. പിന്നീടാണ് ആളുകള്‍ സംസ്‌കൃതത്തിന് ദേവനാഗരി ലിപി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബഹിരാകാശ കമ്മീഷന്‍ ചെയര്‍മാനുമായ സോമനാഥ് കൂട്ടിച്ചേര്‍ത്തു.

സംസ്‌കൃത വ്യാകരണ നിയമങ്ങള്‍ എഴുതിയ വ്യക്തിയാണ് പാണിനി എന്ന് വിശ്വസിക്കപ്പെടുന്നു. ഭാഷയുടെ വാക്യഘടനയും ശാസ്ത്രീയ പ്രക്രിയകളും അറിയിക്കുന്നതിന് അനുയോജ്യമാക്കുകയും ചെയ്തുവെന്നു പറഞ്ഞ സോമനാഥ് എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും സംസ്‌കൃതത്തെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും ഇത് കമ്പ്യൂട്ടറുകളുടെ ഭാഷയ്ക്ക് അനുയോജ്യമാണെന്നും വിശദമാക്കി. നിര്‍മിത ബുദ്ധി പഠിക്കുന്നവരും അത് പഠിക്കുന്നുണ്ട്. സംസ്‌കൃതം എങ്ങനെ കണക്കുകൂട്ടാന്‍ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും സംസ്‌കൃതത്തിന് മറ്റ് നേട്ടങ്ങളുമുണ്ടെന്നും ഇവ ശാസ്ത്രത്തിനപ്പുറം വ്യാപിക്കുന്നുവെന്നും സോമനാഥ് കൂട്ടിച്ചേര്‍ത്തു.

സംസ്‌കൃതത്തില്‍ എഴുതിയ ഇന്ത്യന്‍ സാഹിത്യം അതിന്റെ യഥാര്‍ഥവും ദാര്‍ശനികവുമായ രൂപത്തില്‍ വളരെ സമ്പന്നമാണ്. ശാസ്ത്രീയ രൂപത്തിലും ഇത് പ്രധാനമാണ്. സംസ്‌കൃതത്തില്‍ സാംസ്‌കാരികവും ആത്മീയവും ശാസ്ത്രീയവുമായ പഠനങ്ങളുടെ വേര്‍തിരിവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കൃതത്തില്‍ ശാസ്ത്രജ്ഞരുടെ സംഭാവനകളുടെ മുദ്രകള്‍ ആയിരക്കണക്കിന് വര്‍ഷത്തെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രയാണത്തില്‍ കാണാന്‍ കഴിയുമെന്നും സോമനാഥ് പറഞ്ഞു. ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, വ്യോമയാന ശാസ്ത്രം എന്നിവയിലെ കണ്ടെത്തലുകള്‍ സംസ്‌കൃതത്തിലാണ് എഴുതിയത്. എന്നാല്‍ അവ പൂര്‍ണ്ണമായി ചൂഷണം ചെയ്യപ്പെടുകയും ഗവേഷണം നടത്തുകയും ചെയ്തിട്ടില്ല. എട്ടാം നൂറ്റാണ്ടിലെ വിവരങ്ങളാണെന്ന്  വിശ്വസിക്കപ്പെടുന്ന ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകമായ സൂര്യ സിദ്ധാന്തത്തെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം റോക്കറ്റ് ശാസ്ത്രജ്ഞനെന്ന നിലയില്‍ സൗരയൂഥത്തെക്കുറിച്ചും സമയപരിധിയെക്കുറിച്ചും ഭൂമിയുടെ വലുപ്പത്തെക്കുറിച്ചും ചുറ്റളവുകളെക്കുറിച്ചും സംസാരിക്കുന്ന സംസ്‌കൃതത്തിലുള്ള ഈ പുസ്തകം തന്നെ വളരെയേറെ ആകര്‍ഷിച്ചതായും വിശദമാക്കി. 

ചന്ദ്രയാന്‍ -3 ചാന്ദ്ര ദൗത്യം, സൂര്യനെ പഠിക്കാനുള്ള ആദിത്യ -1 ദൗത്യം എന്നിവയുള്‍പ്പെടെ നിരവധി പ്രധാന ബഹിരാകാശ ദൗത്യങ്ങളില്‍ ഐ. എസ്. ആര്‍. ഒ നിലവില്‍ മുമ്പോട്ടുള്ള യാത്രയിലാണ്.

Latest News