Sorry, you need to enable JavaScript to visit this website.

പാംപ്ലാനിയുടെ പ്രസംഗം വളച്ചൊടിച്ചു, മാധ്യമങ്ങള്‍ക്കെതിരെ കെ.സി.വൈ.എം

കണ്ണൂര്‍ - പാംപ്ലാനി പിതാവിന്റെ പ്രസംഗത്തെ മാധ്യമങ്ങള്‍ തെറ്റായി അവതരിപ്പിച്ചതില്‍ പ്രതിഷേധവുമായി കെ.സി.വൈ.എം രംഗത്ത്. പ്രസംഗം വളച്ചൊടിച്ചുവെന്നും, രക്തസാക്ഷികളെ അപമാനിച്ചില്ലെന്നുമുളള വിശദീകരണവുമായി തലശ്ശേരി അതിരൂപത രംഗത്തു വന്നതിന് പിന്നാലെയാണ് കെ.സി.വൈ.എമ്മും പ്രതിഷേധവുമായി എത്തിയത്.
തൊഴില്‍ കണ്ടെത്താന്‍ സാധിക്കാതെ വിദേശത്തേക്ക് പറക്കുന്ന യുവജനങ്ങളുടെ അവസ്ഥ തുറന്നു കാണിച്ച പിതാവിന്റെ പ്രസംഗത്തെ തമസ്‌ക്കരിച്ച് വിവാദ പരാമര്‍ശം എന്ന പേരില്‍ പിതാവിന്റെ പ്രസംഗത്തെ വളച്ചൊടിക്കുന്ന സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി തലശ്ശേരി കെ.സി.വൈ.എം രംഗത്തെത്തിയത്.
തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കെ.സി.വൈ.എം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ചെറുപുഴയില്‍ സംഘടിപ്പിച്ച  യുവജന സംഗമത്തിലാണ് ജീവിക്കാനാവാതെ നാടുകടക്കുന്ന യുവത്വത്തെക്കുറിച്ച് ബിഷപ്പ് പംപ്ലാനി പ്രസംഗിച്ചത്. ഭരണകൂടങ്ങള്‍ ശക്തമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കാട്ടാന കുത്തി മരിച്ച യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍പോലും ഇതുവരെ തയ്യാറായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതൊന്നും ശ്രദ്ധിക്കാതെ ചില ഉദാഹരണങ്ങള്‍ മാത്രമെടുത്ത് അത് രക്തസാക്ഷികളെ ഒന്നടങ്കം അപമാനിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുന്നു എന്ന് പറഞ്ഞു പുറത്തിറക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്ന് കെ.സി.വൈ.എം പറയുന്നു.
രക്തസാക്ഷികളെ പൂര്‍ണമായ ആദരവോടെയാണ്  സഭ കാണുന്നത്. അങ്ങനെ അല്ലാതെ വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാവാം എന്നാണ് പിതാവ് പറഞ്ഞത്. ഇതിനെതിരെ പ്രതികരിച്ച രാഷ്ട്രീയ സംഘടനകളോട് കെ.സി.വൈ.എമ്മിന് പറയാനുള്ളത് പിതാവ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പറഞ്ഞിട്ടില്ല എന്നതാണ്.
പ്രസംഗം വളച്ചൊടിക്കുന്ന മാധ്യമ അജണ്ട ഉള്‍ക്കൊള്ളാനാവില്ലെന്ന് കെ.സി.വൈ.എം തലശ്ശേരി അതിരൂപത നേതൃത്വം പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News