Sorry, you need to enable JavaScript to visit this website.

ഒരു സംഘടനയിലും സജീവമാകാനില്ലെന്ന് ദിലീപ്

കൊച്ചി- നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തുവെന്ന വാര്‍ത്ത വന്‍ കോളിളക്കമുണ്ടാക്കിയതോടെ വിശദീകരണവുമായി ദിലീപ് രംഗത്ത്. തന്റെ വിശദീകരണം തേടാതെ തന്നെ പുറത്താക്കാനുള്ള അമ്മയുടെ അവയ്‌ലബ്ള്‍ എക്‌സിക്യൂട്ടീവ് എടുത്ത മുന്‍ തീരുമാനം നിലനില്‍ക്കില്ലെന്ന് ഈയിടെ നടന്ന അമ്മ ജനറല്‍ബോഡി യോഗത്തില്‍ തീരുമാനിച്ചതില്‍ ഭാരവാഹികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കുന്നതു വരെ ഒരു സംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിലീപ് അമ്മ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. 

ദിലീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കത്തിന്റെ പൂര്‍ണ രൂപം: 

ജനറല്‍ സെക്രട്ടറി അമ്മ
തിരുവനന്തപുരം

സര്‍,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും,എന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി അതില്‍ അമ്മ ഭാരവാഹികള്‍ക്കും,സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. 
എന്നാല്‍ ഞാന്‍ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും,ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കുീ വരെ ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 
'ഫിയോക്ക്' എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുമ്പു് ഇത് ഞാന്‍ സൂചിപ്പിച്ചിരുന്നതാണ്. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു
അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട്

ദിലീപ്
28/06/18
ആലുവ
 

Latest News