ചെന്നൈ- കേരള സ്റ്റോറി എന്ന സംഘ്പരിവാർ സിനിമ നിരോധിക്കണമെന്ന ആവശ്യം തമിഴ്‌നാട് ഹൈക്കോടതി തള്ളി. കേരളത്തെ തീവ്രവാദി പിന്തുണയുള്ള സംസ്ഥാനമായി ചിത്രീകരിക്കാനുള്ള മനഃപൂർവമായ ശ്രമമാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടി ചെന്നൈയിലെ മാധ്യമപ്രവർത്തകൻ ബി.ആർ അരവിന്ദാക്ഷനാണ് കോടതിയെ സമീപിച്ചത്. ചിത്രം റിലീസ് ചെയ്യാൻ അനുവദിച്ചാൽ അത് രാജ്യത്തിനാകെ അപമാനമാകുമെന്നും ഇന്ത്യ തീവ്രവാദികളെ ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണെന്ന പ്രതീതി സൃഷ്ടിക്കുമെന്നും ഹരജിയിൽ വാദിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും സിനിമ ബാധിച്ചേക്കുമെന്നും ഹരജിയിൽ വ്യക്തമാക്കിയിരുന്നു.
'ആഭ്യന്തര മന്ത്രാലയമോ രഹസ്യാന്വേഷണ ഏജൻസികളോ കേരളത്തിൽനിന്ന് ഇത്രയും പെൺകുട്ടികൾ ഐ.എസിൽ ചേർന്നതായി ആരോപിച്ചിട്ടില്ല. സൺഷൈൻ പിക്‌ചേഴ്‌സ് കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ ടീസർ ഒരു യഥാർത്ഥ കഥയാണെന്ന് അവകാശപ്പെട്ട് റിലീസ് ചെയ്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.