Sorry, you need to enable JavaScript to visit this website.

ഗോ ഫസ്റ്റ് എയർലൈൻസ് മുഴുവൻ സർവീസുകളും നിർത്തി; പണം തിരികെ നൽകുമെന്ന് കമ്പനി

- കണ്ണൂർ എയർപോർട്ടിന് വൻ ക്ഷീണം
കണ്ണൂർ / ന്യൂഡൽഹി -
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് എയർലൈൻസ് മുഴുവൻ വിമാന സർവീസുകളും റദ്ദാക്കി. മെയ് ഒമ്പത് വരെ നിശ്ചയിച്ചിരുന്ന സർവീസുകളാണ് റദ്ദാക്കിയത്. സർവീസുകളുടെ നടത്തിപ്പ് സാധ്യമാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഗോ ഫസ്റ്റ് അധികൃതർ വ്യക്തമാക്കി.
ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം വൈകാതെ മടക്കി നൽകും. വിമാനം റദ്ദാക്കിയത് വഴി യാത്രക്ക് തടസം നേരിട്ടവർക്ക് ആവശ്യമായ സഹായം ഗോ ഫസ്റ്റ് നൽകുമെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.
 സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റ് സമർപ്പിച്ച പാപ്പർ ഹരജി ദേശീയ കമ്പനി നിയമ തർക്കപരിഹാര കോടതി (എൻ.സി.എൽ.ടി) പരിഗണിക്കാനിരിക്കെയാണ് മുഴുവൻ സർവീസുകളും കമ്പനി റദ്ദാക്കിയത്. 
മാർച്ച് അവസാനം മുതൽ ഒക്ടോബർ അവസാനം വരെയുള്ള വേനൽക്കാല ഷെഡ്യൂളിൽ ഗോ ഫസ്റ്റ് പ്രതിവാരം 1,538 വിമാനങ്ങൾ സർവിസ് നടത്തേണ്ടതായിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്ന വിമാനക്കമ്പനികളിൽ ഒന്നാണ് ഗോ ഫസ്റ്റ്. എയർ ഇന്ത്യ എക്‌സ്പ്രസ് പോലെ കൂടുതൽ സർവീസ് നടത്തുന്ന ഈ കമ്പനിയുടെ സർവീസ് പൊടുന്നനെ  ഇല്ലാതാവുന്നത് യാത്രക്കാർക്ക് ഏറെ പ്രയാസങ്ങളുണ്ടാക്കും. കണ്ണൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിക്കേ് ഉൾപ്പടെ എല്ലാ ദിവസവും സർവീസ് നടത്തുന്ന കമ്പനിയാണ് ഗോ ഫസ്റ്റ്. 186 സീറ്റുള്ള വിമാനം ദിനംപ്രതി കണ്ണൂരിൽനിന്ന് ആറ് സർവീസ് നടത്തുന്നതിലൂടെ ആയിരത്തിലധികം പേരാണ് ഈ വിമാനക്കമ്പനിയെ ആശ്രയിച്ചിരുന്നത്. 
 വാദിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഗോ ഫസ്റ്റ്. ജെറ്റ് എയർവേസിനു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് ഗോ ഫസ്റ്റ്.

Latest News