റിയാദ് - കരാതിർത്തി വഴി സ്വന്തം കാറുകളിൽ സൗദിയിൽ പ്രവേശിക്കുന്നതിന് ആഗ്രഹിക്കുന്ന വനിതകൾക്ക് എട്ടു വ്യവസ്ഥകൾ ബാധകമാണെന്ന് സൗദി കസ്റ്റംസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ പുരുഷന്മാർക്ക് ബാധകമായ അതേ വ്യവസ്ഥകളാണ് വനിതകൾക്കും ബാധകം.
- വാഹനങ്ങൾ വിദേശ രാജ്യത്ത് നിയമാനുസൃതം രജിസ്റ്റർ ചെയ്തവയായിരിക്കണം എന്നതാണ് ഇതിൽ പ്രധാനം. ഇത് തെളിയിക്കുന്ന രേഖകൾ ഡ്രൈവറുടെ പക്കലുണ്ടായിരിക്കണം.
- വാഹനത്തിന്റെ ലൈസൻസ് കാലാവധിയുള്ളതായിരിക്കണം.
- സൗദിയിൽ ഓടിക്കുന്ന കാലത്തേക്ക് വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തലും നിർബന്ധമാണ്. സൗദിയിൽ അംഗീകാരമുള്ള ഇൻഷുറൻസ് കമ്പനിയുടെ പോളിസിയാണ് എടുക്കേണ്ടത്. കരാതിർത്തി പോസ്റ്റുകളിൽ ഇൻഷുറൻസ് പോളിസി ഡ്രൈവർ കാണിച്ചുകൊടുക്കൽ നിർബന്ധമാണ്.
- വാഹനം ഓടിക്കുന്നവർ ഉടമകളോ വാഹനം ഓടിക്കുന്നതിന് നിയമാനുസൃതം ചുമതലപ്പെടുത്തപ്പെട്ടവരോ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
- വിദേശ രാജ്യത്തുനിന്ന് കാറുകളുമായി സൗദി കരാതിർത്തി പോസ്റ്റുകളിൽ എത്തുന്നവർ ആ രാജ്യത്തെ പൗരന്മാരല്ലെങ്കിൽ അവരുടെ പക്കൽ അവിടുത്തെ കാലാവധിയുള്ള ഇഖാമയുണ്ടായിരിക്കണം.
- വിദേശ രജിസ്ട്രേഷനുള്ള വാഹനങ്ങളുമായി സൗദി പൗരന്മാർ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
- വാഹനം രജിസ്റ്റർ ചെയ്ത രാജ്യത്ത് നിയമാനുസൃതം താമസിക്കുന്നവരാണെന്ന് സൗദി പൗരന്മാർ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുന്നപക്ഷം അത്തരം വാഹനങ്ങൾ സൗദിയിൽ പ്രവേശിപ്പിക്കുന്നതിന് സൗദി കസ്റ്റംസ് അനുവദിക്കും.
- വലതുവശത്ത് സ്റ്റിയറിംഗുള്ള വാഹനങ്ങളും സൗദിയിൽ പ്രവേശിപ്പിക്കുന്നതിന് അനുവദിക്കില്ല.