പുടിനെ വധിക്കാനുള്ള യുക്രെയ്ന്‍ ശ്രമം പരാജയപ്പെട്ടെന്ന് ജര്‍മന്‍ പത്രം

കീവ്- റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വധിക്കാന്‍ യുക്രെയ്ന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ജര്‍മന്‍ പത്രം ബില്‍ഡാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുമായി യുക്രെയ്ന്‍  രഹസ്യാന്വേഷണ വിഭാഗമാണ് പുടിനെ വധിക്കാന്‍ ശ്രമിച്ചത്. ലക്ഷ്യത്തിന് മൈലുകള്‍മാത്രം അകലെവച്ച് അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ച് ഡ്രോണ്‍ തകര്‍ന്നതോടെ ശ്രമം പരാജയപ്പെട്ടെന്നാണ് പറയുന്നത്. 

ഞായറാഴ്ചയാണ് വധശ്രമം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 17 കിലോ സി-4 പ്ലാസ്റ്റിക് സ്ഫോടകവസ്തുക്കള്‍ നിറച്ച 'യു ജെ 22' ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണശ്രമം. പ്രസ്തുത ദിനത്തില്‍ മോസ്‌കോയില്‍ പുടിന്‍ സന്ദര്‍ശിച്ച പുതുതായി നിര്‍മിച്ച റുഡ്നെവോ വ്യവസായ പാര്‍ക്ക് ലക്ഷ്യമിട്ടായിരുന്നുഡ്രോണ്‍ അയച്ചത്. എന്നാല്‍, 12 മൈല്‍ അകലെ വൊറോസ്‌കോഗോ ഗ്രാമത്തില്‍വച്ച് ഡ്രോണ്‍ തകര്‍ന്നുവീഴുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തെ കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ലെങ്കിലും യുക്രെയ്ന്‍ ആക്ടിവിസ്റ്റ് യൂറി റൊമാനെകോയുടെ ട്വീറ്റ് അടിസ്ഥാനമാക്കിയാണ് വാര്‍ത്ത പുറത്തുവന്നത്. പുടിന്റെ സന്ദര്‍ശനവിവരം കൃത്യമായി മനസ്സിലാക്കിയശേഷമാണ് യുക്രെയ്ന്‍ രഹസ്യാന്വേഷണ വിഭാഗം ആക്രമണം ആസൂത്രണം ചെയ്തതെന്നും ട്വീറ്റില്‍ പറയുന്നു.

Latest News