Sorry, you need to enable JavaScript to visit this website.

ഭട്ടിന്‍ഡയിലെ പട്ടാളക്കാരുടെ കൊല തുടര്‍ച്ചയായി  ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍-പ്രതി  

ന്യൂദല്‍ഹി-പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക വിമാനത്താവളത്തില്‍ നാല് സൈനികരെ സഹ സൈനികന്‍ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക പീഡനമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 12ന് നടന്ന സംഭവത്തില്‍ അറസ്റ്റിലായ മോഹന്‍ദേശായി എന്ന സൈനികനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  
കൊല്ലപ്പെട്ട സൈനികര്‍ തുടര്‍ച്ചയായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുന്നതില്‍ മനംനൊന്താണ് കൊലപാതകത്തിന് മുതിര്‍ന്നതെന്ന് ചോദ്യം ചെയ്യലിനൊടുവില്‍ മോഹന്‍ ദേശായി സമ്മതിച്ചതായി  ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പീരങ്കി യൂണിറ്റിലാണ് മോഹന്‍ ദേശായ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്‍സാസ് റൈഫിള്‍ മോഷ്ടിച്ച് നാലുപേരെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദേശായി പറഞ്ഞു.
ഏപ്രില്‍ 9നാണ് ആയുധം മോഷ്ടിച്ചത്. ഏപ്രില്‍ 12ന് പുലര്‍ച്ചെ 4.30ഓടെ കാവല്‍ ജോലിക്കിടെ മുകളിലെ നിലയിലേക്ക് പോയി ഉറങ്ങിക്കിടന്ന നാലുപേരെയും വെടിവച്ച് കൊലപ്പെടുത്തിയെന്ന് ചോദ്യംചെയ്യലില്‍ ദേശായി പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു, സാഗര്‍ ബാനെ (25) ആര്‍. കമലേഷ് (24) ജെ. യോഗേഷ് കുമാര്‍ (24)സന്തോഷ് എം. അഗര്‍വാള്‍ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിന് ശേഷം പ്രതി റൈഫിളും ബുള്ളറ്റുകളും സൈനിക കേന്ദ്രത്തിലെ മലിനജലക്കുഴിയില്‍ നിക്ഷേപിച്ചതായും പോലീസ് പറഞ്ഞു. ഇത് പോലീസ് കണ്ടെടുത്തിരുന്നു. ആന്ധ്ര സ്വദേശിയായ ദേശായി നേരത്തെ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു, കുര്‍ത്തയും പൈജാമയും ഇട്ട് മുഖംമൂടി ധരിച്ച രണ്ടുപേര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് കണ്ടതായി ദേശായി നേരത്തെ മൊഴി നല്‍കിയിരുന്നു. സംഭവം ഭീകരാക്രമണം അല്ലെന്നും പഞ്ചാബ് പോലീസ് അറിയിച്ചു.
 

Latest News