മംഗളൂരു- കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 189 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പി നേതൃത്വം പുറത്തുവിട്ടു. രണ്ടുദിവസങ്ങളിലായി ചേര്‍ന്ന കേന്ദ്ര ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡിന്റെ അംഗീകാരത്തിനു ശേഷമാണ് 52 പുതുമുഖങ്ങള്‍ ഉള്ള ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. 20 സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല.
മുന്‍ ഉപ മുഖ്യമന്ത്രി ലക്ഷ്മണ്‍ സാവടിക്കും ബി.ജെ.പി ടിക്കറ്റ് നല്‍കിയില്ല. അതേസമയം യുവാക്കള്‍ക്കും വനിതകള്‍ക്കും നല്ല പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. ഒ. ബി. സി വിഭാഗത്തിലെ 32 പേരും പട്ടികജാതി വിഭാഗത്തില്‍ നിന്നും 32 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് 16 പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടി. മുഖ്യമന്ത്രി ബസവ രാജ ബൊമ്മെ സിറ്റിംഗ് സീറ്റായ ഷിഗാവില്‍ നിന്ന് തന്നെ മത്സരിക്കും. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ യെദ്ദിയൂരപ്പയുടെ മകന്‍ ബി.വൈ വിജയെന്ദ്ര ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. പ്രായപരിധിയെ ചൊല്ലി ബി.ജെ.പിയില്‍ കലാപകൊടി ഉയര്‍ത്തിയ ജഗദീഷ് ഷെട്ടറുടെ മണ്ഡലം ഒഴിച്ചിട്ടുണ്ട്. ഇവിടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിന് ബിജെപിക്ക് സമവായമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സിദ്ധരാമയ്യക്കെതിരെ വരുണമണ്ഡലത്തില്‍ സി സോമണ്ണ മത്സരിക്കും. മുതിര്‍ന്ന ബിജെപി നേതാവ് സി ടി രവി ചിക്കമംഗളൂര്‍ മണ്ഡലത്തിലും യഷ്പാല്‍ ഉഡുപ്പിയിലും മത്സരിക്കും. ഷിമോഗ മണ്ഡലത്തില്‍ നിന്ന് കെ വി അശോക് നായക്കും മല്ലേശ്വരം മണ്ഡലത്തില്‍നിന്ന് അശ്വന്ത് നാരായണനും മത്സരിക്കും.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകള്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
മംഗലാപുരം സൗത്ത് മണ്ഡലത്തില്‍ നിന്ന് വേദവ്യാസ കാമത്ത് വീണ്ടും ടിക്കറ്റ് ഉറപ്പിച്ചു. ഡോ.ഭരത് വൈ ഷെട്ടി മംഗളൂരു നോര്‍ത്തിലും സതീഷ് കുമ്പാല മംഗളൂരുവിലും മത്സരിക്കും.
ഉഡുപ്പിയില്‍ സിറ്റിങ് എംഎല്‍എ രഘുപതി ഭട്ടിന് പകരം യശ്പാല്‍ സുവര്‍ണയ്ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കി. കൗപ് മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയായ ലാലാജി ആര്‍ മെന്‍ഡന് പകരം ബണ്ട് സമുദായ നേതാവ് ഗുര്‍മേ സുരേഷ് ഷെട്ടിക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. കുന്ദാപൂരില്‍ പ്രതീക്ഷിച്ചതുപോലെ ഹലാദി ശ്രീനിവാസ് ഷെട്ടിയുടെ സ്ഥാനത്തേക്ക് കിരണ്‍ കുമാര്‍ കോഡ്ഗിക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
ജില്ലയിലുടനീളം കാര്‍ക്കള എംഎല്‍എ സുനില്‍കുമാറിന് മാത്രമാണ് വീണ്ടും ടിക്കറ്റ് ലഭിച്ചത്. അഞ്ച് എം.എല്‍.എമാരില്‍ മൂന്ന് പേരെയും ഹൈക്കമാന്‍ഡ് മത്സരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബൈന്ദൂര്‍ സ്ഥാനാര്‍ത്ഥിയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസിലെ ഡി.കെ ശിവകുമാറിനെതിരെ ആര്‍.അശോക് മത്സരിക്കും
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)