ഏദൻ- തന്ത്രപ്രധാനമായ ഹുദൈദ അന്താരാഷ്ട്ര വിമാനത്താവളം ഹൂത്തി മിലീഷ്യകളിൽനിന്ന് പിടിച്ചെടുത്തതിന് ശേഷം താമസ മേഖലകളിലേക്കുള്ള മുഴുവൻ നടപ്പാതകളും തുറന്നതായി യെമൻ സൈന്യം അറിയിച്ചു. സൗദി നേതൃത്വം നൽകുന്ന ഇസ്‌ലാമിക സഖ്യസേനയുടെ പിന്തുണയോടെ ആറ് ദിവസങ്ങളിലായി നടന്ന പോരാട്ടത്തിൽ ഇതുവരെ 500 ഓളം ഹൂത്തികൾ കൊല്ലപ്പെട്ടതായാണ് സൂചന. യുദ്ധം രൂക്ഷമാകുമ്പോൾ ആളുകൾ രക്ഷപ്പെടുന്നതിന് തടയിടാൻ ഹൂത്തികൾ നഗരത്തിന്റെ പലഭാഗങ്ങളിലായി കിടങ്ങുകൾ കുഴിക്കുകയും മൺകൂനകൾ നിർമിക്കുകയും ചെയ്തിരുന്നു. മനുഷ്യ കവചമായി സാധാരണക്കാരെ ഉപയോഗപ്പെടുത്തുന്ന ഹീന തന്ത്രത്തിന്റെ ഭാഗമായിരുന്നു ഹുദൈദയിലെ പ്രധാന നിരത്തുകളിൽ ഉൾപ്പെടെ ഹൂത്തികൾ തടസ്സം സൃഷ്ടിച്ചത്. എങ്കിലും സുരക്ഷക്ക് സഖ്യസേന കൃത്യമായ പദ്ധതി ആസൂത്രണം ചെയ്തതിനാൽ സാധാരണ ജനങ്ങൾക്ക് ജീവഹാനി സംഭവിച്ചില്ലെന്നാണ് റിപ്പോർട്ട്.
എതിരാളികളുടെ മുന്നേറ്റം തടയുന്നതിന് ഹൂത്തികൾ സ്ഥാപിച്ച മൈനുകളും മറ്റു സ്‌ഫോടക വസ്തുക്കളും നിർവീര്യമാക്കിയതായും ആയുധംവെച്ച് കീഴടങ്ങുന്നതിന് ഹൂത്തികൾക്ക് അവസരം ഒരുക്കിയതായും സൈന്യം അറിയിച്ചു.
ഹുദൈദ പോർട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ കിഴക്കൻ ഭാഗത്തിലൂടെയും യെമൻ സൈന്യം മുന്നേറുന്നതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. ഹൂത്തി അധീന പ്രദേശങ്ങളിൽ 16 കിലോമീറ്ററോളം യെമൻ സൈന്യം പ്രവേശിച്ചിട്ടുണ്ട്.
എയർപോർട്ടിന് ചുറ്റിലുമുള്ള സ്ഥലങ്ങളിലെ ഹൂത്തി ആയുധസംഭരണ കേന്ദ്രങ്ങൾ സഖ്യസേനാ വ്യോമാക്രമണത്തിൽ തരിപ്പണമായി. നിലവിൽ ഹൂത്തികൾ സൈനിക ക്യാമ്പായി ഉപയോഗിക്കുന്ന കൊല്ലപ്പെട്ട മുൻ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിയുടെ വീട് ലക്ഷ്യമാക്കിയും സഖ്യസേന കനത്ത ആക്രമണം നടത്തി. അൽഹാലി ഗവർണറേറ്റിലെ ജിബാനയിൽ തീരദേശത്തെ ഹൂത്തി സങ്കേതങ്ങൾ കേന്ദ്രീകരിച്ചും സഖ്യസേന വിമാനങ്ങൾ തുടർച്ചയായി ആക്രമണം നടത്തി.