തിരുവനന്തപുരം - കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് പുതുക്കിയതിന് എതിരെ സംഘടിതമായ ദുഷ്പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. പെര്‍മിറ്റ് ഫീസില്‍ കാലാനുസൃതമായി മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ 80 ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മ്മാണത്തിന് ഒരു പൈസ പോലും വര്‍ധിപ്പിച്ചിട്ടില്ലെന്ന കാര്യം ദുഷ്പ്രചാരണം നടത്തുന്നവര്‍ മറച്ചുവയ്ക്കുകയാണെന്നും മന്ത്രി ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു.മാത്രമല്ല പെര്‍മിറ്റ് ഫീസ് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ഒരു പൈസ പോലും ഇതിലൂടെ സംസ്ഥാന സര്‍ക്കാറിന് ലഭിക്കുന്നില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് മുഴുവന്‍ തുകയും ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എം ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാര്യത്തില്‍ ജനോപകാരപ്രദമായ വലിയൊരു മാറ്റം ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്നു. മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അപേക്ഷിച്ച ദിവസം തന്നെ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കുന്നു എന്നതാണ് ആ മാറ്റം. പെര്‍മിറ്റ് ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്ന സ്ഥിതിയും അതുകൊണ്ടുണ്ടാകുന്ന നഷ്ടവും ഇതിന്റെ ഫലമായി അപേക്ഷകര്‍ക്ക് ഇല്ലാതായി. ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് അപേക്ഷയെങ്കില്‍, ഓണ്‍ലൈനായി അപേക്ഷിച്ച് ഒരു മണിക്കൂറിനകം പെര്‍മിറ്റ് കിട്ടും. ഇത് ഒരു വിപ്ലവകരമായ മാറ്റമാണ്. പലപ്പോഴും പെര്‍മിറ്റിന്റെ കാലതാമസത്തെ സംബന്ധിച്ചും അതിന് കൈക്കൂലി കൊടുക്കേണ്ടി വരുന്നതിനെ സംബന്ധിച്ചുമാണ് ആക്ഷേപങ്ങള്‍ ഉയരാറുള്ളത്. അതെല്ലാം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. എന്നാല്‍ ഈ വസ്തുത മറച്ചുവച്ചുകൊണ്ട് കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് പുതുക്കിയത് സംബന്ധിച്ച് സംഘടിതമായ ദുഷ്പ്രചാരണമാണ് ഇപ്പോള്‍ ചിലര്‍ നടത്തികൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചില വസ്തുതകള്‍ അക്കമിട്ട് നിരത്തി വ്യക്തമാക്കട്ടെ
പെര്‍മിറ്റ് ഫീസ് കാലാനുസൃതമായി പുതുക്കി എന്നത് ശരിയാണ്. അപ്പോഴും 80 ചതുരശ്ര മീറ്റര്‍ ( 861.1 ചതുരശ്ര അടി ) വരെയുള്ള നിര്‍മ്മാണത്തിന് ഒരു പൈസ പോലും വര്‍ദ്ധിപ്പിച്ചിട്ടില്ല എന്ന കാര്യം ദുഷ്പ്രചാരണം നടത്തുന്നവര്‍ മറച്ചുവെക്കുന്നു. അവര്‍ക്ക് ഇതുവരെയുള്ള നിരക്ക് തന്നെയാകും തുടരുക, അതായത് പാവപ്പെട്ടവര്‍ക്ക് മേല്‍ ഒരു ഭാരവും വരുന്നില്ലെന്ന് അര്‍ത്ഥം. പെര്‍മിറ്റ് ഫീസില്‍ നിന്ന് ചില്ലിക്കാശുപോലും സംസ്ഥാന സര്‍ക്കാരിനുള്ളതല്ല. സംസ്ഥാന സര്‍ക്കാര്‍ വരുമാനം കൂട്ടാന്‍ ജനങ്ങളെ കൊള്ളയടിക്കുന്നു എന്നു തുടങ്ങിയ പ്രചരണങ്ങള്‍ അവാസ്തവവും മര്യാദയില്ലാത്തതുമാണ്. പെര്‍മിറ്റ് ഫീസില്‍ നിന്ന് ഒരു പൈസ പോലും സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നില്ല എന്ന് അറിയാതെയല്ല ഈ പ്രചാരണങ്ങള്‍, കുടിലമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്.
പെര്‍മിറ്റ് ഫീസ് പുതുക്കല്‍ തദ്ദേശസ്ഥാപനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്. അതിന് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വേണം. വേണ്ടത്ര ചര്‍ച്ചകള്‍ തദ്ദേശസ്ഥാപന അധ്യക്ഷരുടെ സംഘടനകളുമായി നടത്തിയ ശേഷമാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. മാത്രമല്ല, ഇന്ത്യയിലാകെയുള്ള പെര്‍മിറ്റ് ഫീസ് നിരക്കുകളെ സംബന്ധിച്ചും വിശദമായ പഠനം നടത്തി.
കേരളത്തില്‍ ഇപ്പോള്‍ പുതുക്കിയ നിരക്കുകള്‍ പോലും രാജ്യത്ത് പൊതുവില്‍ നിലവിലുള്ള നിരക്കുകളുടെ മൂന്നിലൊന്നേ വരൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഈ വരുമാനം ലഭിക്കുന്നതാകട്ടെ തദ്ദേശ സ്ഥാപനങ്ങള്‍ക്കും. തദ്ദേശസ്ഥാപനങ്ങള്‍ ഭരിക്കുന്നതില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ പിരിക്കുന്ന കെട്ടിട നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് ഫീസ് നിരക്ക് കേരളത്തിനു പുറത്തുള്ള നിരക്കുകളുമായി ഒന്ന് താരതമ്യം ചെയ്തു നോക്കാം. ഇതോടൊപ്പം ഇവിടെ പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രം 1 കോയമ്പത്തൂരിനടുത്ത് ഇരുഗൂര്‍ ഗ്രാമപഞ്ചായത്തിലേതാണ്. 2333 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന് ഉടമസ്ഥന്‍ നല്‍കിയ ഫീസ് 48104 രൂപയാണ്. സമാനമായ വിസ്തീര്‍ണ്ണമുള്ള ഒരു വീടിന് കേരളത്തിലെ പഞ്ചായത്തില്‍ പുതുക്കിയ നിരക്ക് അനുസരിച്ചുപോലും വരുന്ന പരമാവധി പെര്‍മിറ്റ് ഫീസ് 21600 രൂപ മാത്രമാണ്. തമിഴ്‌നാട്ടിലെ പഞ്ചായത്തിലെ ഫീസിന്റെ പകുതിയില്‍ താഴെ.
കോയമ്പത്തൂര്‍ കോര്‍പ്പറേഷനിലെ മറ്റൊരു രസീത് നോക്കുക. 130.66 ചതുരശ്ര മീറ്റര്‍(1406.4 സ്‌ക്വയര്‍ ഫീറ്റ്) കെട്ടിടത്തിന് പെര്‍മ്മിറ്റ് ലഭിക്കാന്‍ 50,772 രൂപയാണ് അപേക്ഷകന്‍ നല്‍കിയിട്ടുള്ളത്. കേരളത്തിലെ ഒരു കോര്‍പ്പറേഷനില്‍ ഇതേകെട്ടിടത്തിന് പുതുക്കിയ നിരക്ക് അനുസരിച്ച് വരുന്നത് 13,066 രൂപ മാത്രമാണ്, അതായത് കോയമ്പത്തൂര്‍ കോര്‍പ്പറേഷനില്‍ ഉള്ളതിന്റെ ഏതാണ്ട് നാലിലൊന്നേ പുതുക്കിയ നിരക്ക് അനുസരിച്ച് പോലും കേരളത്തില്‍ വരുന്നുള്ളൂ. ഇതിനെയാണ് കൊള്ള എന്ന് ചിത്രീകരിക്കുന്നത്.
കോയമ്പത്തൂര്‍ കോര്‍പ്പറേഷനില്‍ തന്നെ 4250 സ്‌ക്വയര്‍ ഫീറ്റുള്ള ഒരു വീടിന് പെര്‍മ്മിറ്റ് കിട്ടാന്‍ നല്‍കിയ ഫീസിന്റെ മറ്റൊരു രസീത് കാണുക. ഇത് 2,36,610 രൂപയുടേതാണ്. ഇത്രയും വലിയ വീടിന് പോലും കേരളത്തിലെ കോര്‍പറേഷനില്‍ ഇതിന്റെ പകുതിയോളമേ ഫീസ് വരൂ.
ഇതോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ നിരക്കുകള്‍ കൂടി കൊടുക്കുന്നുണ്ട്. വന്‍ നഗരങ്ങളെ വിടാം. കര്‍ണാടകയിലെ നെല്‍മംഗലയില്‍ വീടിന് ചതുരശ്ര മീറ്ററിന് 300 രൂപയും വാണിജ്യ കെട്ടിടത്തിന് 500 രൂപയുമാണ് നിരക്ക്. കല്‍ബുര്‍ഗിയില്‍ എസ്റ്റിമേറ്റിന്റെ ഒന്നര ശതമാനം മുതല്‍ മൂന്നു ശതമാനം വരെയാണ് ഈടാക്കുന്നത്. ആന്ധ്രയിലെ അനന്തപൂരില്‍ ചതുരശ്ര മീറ്ററിന് 1072 രൂപ. അപേക്ഷാ ഫീസ് 10000 രൂപയും! കേരളത്തില്‍ മിനിമം പെര്‍മിറ്റ് ഫീസ് ഏഴും പരമാവധി മുന്നൂറുമാണ് എന്ന് ഓര്‍ക്കുക. കേരളത്തിലെ പുതുക്കിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പെര്‍മിറ്റ് ഫീസ് നിരക്കിന്റെ മൂന്നര ഇരട്ടിയാണ് അനന്തപുരിലെ പെര്‍മിറ്റ് ഫീസ്. തമിഴ്‌നാട്ടിലെ മധുരയില്‍ കുറഞ്ഞ നിരക്ക് 113 രൂപയും കൂടിയ നിരക്ക് 750 രൂപയുമാണ്.
ചില സംസ്ഥാനങ്ങളിലേത് പോലെ നിര്‍മ്മാണ ചെലവിന്റെ ഒരു നിശ്ചിത ശതമാനം പെര്‍മ്മിറ്റ് ഫീസായി ഈടാക്കാമെന്ന നിര്‍ദ്ദേശം വന്നുവെങ്കിലും അത് കൂടുതല്‍ ഭാരം ആകുമെന്നതിനാല്‍ ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കേരളത്തിലെ നിര്‍മ്മാണ് ചെലവുകള്‍ കണക്കാക്കിയാല്‍ പഞ്ചായത്തില്‍ സ്‌ക്വയര്‍ ഫീറ്റിന് ചുരുങ്ങിയത് 2500 രൂപയെങ്കിലും വരും. 1500 സ്‌ക്വയര്‍ ഫീറ്റ് വീട് ഒരു പഞ്ചായത്തില്‍ വെക്കണമെങ്കില്‍, 38 ലക്ഷം രൂപയെങ്കിലും വരും. അതിന് 1% പെര്‍മ്മിറ്റ് ഫീസ് കണക്കിലാക്കിയാല്‍ പോലും 38000 രൂപ വരും. ഇപ്പോള്‍ നിശ്ചയിച്ച നിരക്ക് അനുസരിച്ച് അതിന്റെ അഞ്ചിലൊന്നേ വരുന്നുള്ളൂ. ജനങ്ങള്‍ക്ക് മെല്‍ കൂടുതല്‍ ഭാരം വരാവുന്ന നിര്‍ദ്ദേശങ്ങളെല്ലാം ഒഴിവാക്കിയാണ് ഇപ്പോളത്തെ പുതുക്കിയ നിരക്കുകള്‍ നിര്‍ണ്ണയിച്ചത് എന്ന് അര്‍ത്ഥം.
സംസ്ഥാനത്തെ വീട്ടുനികുതി ഒറ്റയടിക്ക് 25% വര്‍ദ്ധിപ്പിക്കണമെന്ന് ധനകാര്യകമ്മീഷന്‍ നിര്‍ദ്ദേശം പോലും അഞ്ചിലൊന്നായി കുറച്ച ഗവണ്‍മെന്റാണിത്.തദേശ സ്ഥാപനങ്ങള്‍ക്കുള്ള ഒരു നിരക്കും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കാതിരുന്നാല്‍ അത് അവയെ പ്രതിസന്ധിയിലാക്കും.
ബ്രഹ്‌മപുരം തീപിടുത്തം ഉണ്ടായപ്പോള്‍ ഇന്‍ഡോറിനെ മാതൃകയാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ആഹ്വാനമായിരുന്നു എല്ലായിടത്തും. സമൂഹമാധ്യമങ്ങള്‍ മുഴുവന്‍ ഇന്‍ഡോര്‍ മാതൃക വാഴ്ത്തപ്പെട്ടു. എന്താണ് ഇന്‍ഡോര്‍ മാതൃകയുടെ അടിസ്ഥാന സവിശേഷത? ഉയര്‍ന്ന യൂസര്‍ ഫീ അടക്കമുള്ള നിരക്കുകളാണ്. വീടുകളില്‍ നിന്ന് അജൈവമാലിന്യം സ്വീകരിക്കുന്നതിന് ഈടാക്കുന്നത് 190 രൂപ വരെയാണ്. കേരളത്തില്‍ ഹരിത കര്‍മ്മസേനക്ക് 50 രൂപ കൊടുക്കുന്നതിനും ചിലര്‍ എതിര്‍പ്പ് ഉയര്‍ത്തുകയാണ്. ഇന്‍ഡോറിലെ ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷാ ഫീസ് 5000 രൂപയും ചതുരശ്ര മീറ്ററിന്റെ നിരക്ക് കുറഞ്ഞത് ഇരുനൂറും കൂടിയത് നാനൂറും രൂപയാണ്.
ഇതില്‍നിന്ന് വ്യക്തമാകുന്നത് പുതുക്കലിന് ശേഷവും മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ വളരെ കുറവാണ് കേരളത്തിലെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് നിരക്ക് എന്നാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പെര്‍മിറ്റ് ഫീസിനൊപ്പം തന്നെ പല വിധത്തിലുള്ള ചാര്‍ജുകള്‍ വേറെയും ഈടാക്കുന്നുണ്ട്. സ്‌ക്രൂട്ടിണി ഫീ, എല്‍ പി എ ഡവലപ്‌മെന്റ് ചാര്‍ജസ്, ബില്‍ഡിങ് ഡെബ്രിസ് റിമൂവല്‍, മാനുവല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട്, ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് അമിനിറ്റി ചാര്‍ജസ് തുടങ്ങി ഒരു ഡസനോളം ഫീസുകള്‍ വേറെയും ഈടാക്കുന്നുണ്ട്. കേരളത്തില്‍ പെര്‍മിറ്റ് ഫീ മാത്രമേ ഈടാക്കുന്നുള്ളൂ.
പെര്‍മിറ്റ് ഫീസിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്ക് കേരളത്തിലാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ പുതുക്കലിന് ശേഷവും അങ്ങനെ തന്നെയാണ്. കേരളത്തില്‍ 80 സ്‌ക്വയര്‍ മീറ്റര്‍ വരെ ഒരു ചില്ലിക്കാശ് കൂട്ടിയിട്ടില്ല.
വേണ്ടത്ര ചര്‍ച്ചകള്‍ക്ക് ശേഷമാണ് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് പുതുക്കണമെന്ന ആവശ്യത്തിനു മേല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. 2023 ലെ തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ചുള്ള ഒരു സെഷന്‍ പൂര്‍ണമായും തദ്ദേശസ്ഥാപനങ്ങളുടെ വിഭവസമാഹരണ മാര്‍ഗങ്ങളെ കുറിച്ചുള്ള ചര്‍ച്ച ആയിരുന്നു. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നതാണ്. അദ്ദേഹം എത്താമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിച്ചേരുകയുണ്ടായില്ല. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍, മുന്‍സിപ്പല്‍ ചേമ്പര്‍, മേയേഴ്‌സ് കൗണ്‍സില്‍ തുടങ്ങിയവരുമായും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ സംഘടനകളില്‍ എല്ലാ പാര്‍ട്ടികളിലുമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍ ഭാരവാഹികളുമായുണ്ട്.
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഭാരിച്ച ചുമതലകള്‍ നിറവേറ്റേണ്ടതായുണ്ട്. ആ ചുമതലകള്‍ ഇപ്പോള്‍ അവര്‍ നിര്‍വഹിക്കുന്നത് പ്രധാനമായും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വികസന ഫണ്ട് കൊണ്ടാണ്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വിഹിതം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് -മൊത്തം പദ്ധതിയുടെ 27.19% -കേരളത്തിലെ സര്‍ക്കാരാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഇതിന്റെ പകുതിപോലും തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നില്ല എന്നോര്‍ക്കണം. ഇപ്പോഴത്തെ പെര്‍മിറ്റ് ഫീസ് പുതുക്കലും സംസ്ഥാന സര്‍ക്കാരിന് വേണ്ടിയല്ല, തദ്ദേശസ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ്. വസ്തുത ഇതായിരിക്കെ സംസ്ഥാന സര്‍ക്കാരിന് പണം കണ്ടെത്താന്‍ പെര്‍മിറ്റ് ഫീസ് കൂട്ടി എന്ന നുണപ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്.
ഇപ്പോള്‍ നടപ്പാക്കിയ നിരക്ക് പുതുക്കല്‍ നോക്കിയാല്‍ വീട് നിര്‍മ്മാണത്തിനായി ചെലവഴിക്കുന്ന തുകയുടെ അര ശതമാനം പോലും പരമാവധി നിരക്ക് വരില്ല. പലരും വീട് നിര്‍മ്മാണത്തിനും ഇന്റീരിയര്‍ ഡെക്കറേഷനും അതുകഴിഞ്ഞാല്‍ ഗൃഹപ്രവേശത്തിനും എല്ലാമായി നല്ല തുക ചെലവഴിക്കാറുണ്ട്. അങ്ങനെയൊക്കെ ചെലവഴിക്കുന്ന തുകയുടെ ഒരംശം മാത്രമേ പെര്‍മിറ്റ് ഫീസായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടിവരുന്നുള്ളൂ. അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെയായിരിക്കും അത് ഉപയോഗിക്കുക. ഏറ്റവും പ്രധാന കാര്യം , അപേക്ഷിച്ച അന്നു തന്നെ പെര്‍മിറ്റ് ലഭ്യമാകുന്നു എന്നതാണ്. പെര്‍മിറ്റിനുള്ള കാത്തിരിപ്പും പലപ്പോഴും ഉണ്ടാകാറുള്ള കൈക്കൂലി ആക്ഷേപവുമൊന്നും ഇനി ഉണ്ടാവുകയില്ല. അപേക്ഷിച്ചാലുടന്‍ പെര്‍മിറ്റ് കിട്ടുന്ന രീതി ആറുമാസത്തിനകം പഞ്ചായത്തിലും നടപ്പാക്കണം എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മിക്കവാറും മേയ് ഒന്നോടു കൂടി തന്നെ കേരളം മുഴുവന്‍ അത് വ്യാപിപ്പിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.