Sorry, you need to enable JavaScript to visit this website.

എയര്‍പോര്‍ട്ടിലെ ജീവനക്കാരനെ ലൈംഗിക തൊഴിലാളിയായ മുന്‍ ഭാര്യ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ - യുവാവിനെ ലൈംഗിക തൊഴിലാളിയായ മുന്‍ ഭാര്യ വെട്ടിക്കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കി കടപ്പുറത്ത് കുഴിച്ചിട്ടു. തമിഴ്‌നാട് പുതുക്കോട്ടയിലാണ് സംഭവം നടന്നത്. ചെന്നൈ എയര്‍പോര്‍ട്ടിലെ സ്വകാര്യ എയര്‍ലൈന്‍ കമ്പനി ജീവനക്കാരനായ ജയന്തനാണ് കൊല്ലപ്പെട്ടത്. ജയന്തന്റെ മുന്‍ ഭാര്യയും ലൈംഗികതൊഴിലാളിയുമായ പുതുക്കോട്ട ആലവയല്‍ സ്വദേശി ഭാഗ്യലക്ഷ്മിയെയും ഇവരുടെ സുഹൃത്ത് ശങ്കറിനെയും കൊലപാതകവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വിഴിപ്പുരം സ്വദേശിയായ ജയന്തന്‍ തങ്കനല്ലൂരില്‍ സഹോദരിക്കൊപ്പമാണ് താമസം. ജോലി കഴിഞ്ഞ് വിഴിപ്പുരത്തേയ്ക്ക് പോകുമെന്നായിരുന്നു സഹോദരിയോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് കാണാതായി. ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇതോടെയാണ് സഹോദരി നങ്കനല്ലൂര്‍ പൊലിസില്‍ പരാതി നല്‍കിയത്. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പുതുക്കോട്ടയിലെ ഭാഗ്യലക്ഷ്മിയുമായി ജയന്തന്‍ സംസാരിച്ചതായി പോലീസിന് മനസിലായി. തുടര്‍ന്നാണ് പൊലിസ് ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്തത്. ലൈംഗീകതൊഴിലാളിയായ ഭാഗ്യലക്ഷ്മിയുമായി ജയന്തന് ബന്ധമുണ്ടായിരുന്നുവെന്നും 2020ല്‍ വീട്ടുകാര്‍ അറിയാതെ ജയന്തന്‍, ഭാഗ്യലക്ഷ്മിയെ വിവാഹം കഴിച്ചിരുന്നുവെന്നും കണ്ടെത്തി. പിന്നീട്  2021 ജനുവരിയില്‍ ഭാഗ്യലക്ഷ്മി ജയന്തനുമായി വേര്‍പിരിഞ്ഞു. ഒരുമിച്ച് ജീവിയ്ക്കാന്‍ ജയന്തന്‍ പലതവണ യുവതിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ അവര്‍ സമ്മതിച്ചില്ല. ഇതേ ആവശ്യമുന്നയിച്ച് മാര്‍ച്ച് 18ന് ജയന്തന്‍ പുതുക്കോട്ടയിലെത്തി. ഇവിടെ വച്ചുണ്ടായ തര്‍ക്കത്തിനൊടുവിലാണ്, സുഹൃത്തായ ശങ്കറിന്റെ സഹായത്തോടെ ഭാഗ്യലക്ഷ്മി ജയന്തനെ വെട്ടിക്കൊലപ്പെടുത്തിയത്. മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ചൈന്നെ ഇ സി ആര്‍ റോഡിലെ കടപ്പുറത്ത് കുഴിച്ചിടുകയായിരുന്നു.  

 

Latest News