- കേരളത്തിനായി യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ ശബ്ദിക്കുന്നില്ല. എന്തുകൊണ്ടാണ് അവിടെ നാക്ക് അനങ്ങാത്തത്? കേന്ദ്ര നയങ്ങളെ ഉള്ളാലേ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തിരുവനന്തപുരം - പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം തകരാൻ സന്തോഷം കൊള്ളുന്ന മനസ്സാണ് പ്രതിപക്ഷത്തിനെന്ന് അദ്ദേഹം ആരോപിച്ചു. പുതുതായി ഒന്നും പറയാനില്ലാത്തതിനാലാണ് വാർഷികാഘോഷം ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
പ്രതിപക്ഷം ബഹിഷ്‌കരണം തൊഴിലാക്കിയിരിക്കുകയാണ്. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ ബഹിഷ്‌കരിച്ചത് ചൂണ്ടിക്കാട്ടി പിണറായി പറഞ്ഞു. ഇങ്ങനെയാണോ ജനാധിപത്യത്തിൽ പെരുമാറേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിന് വേണ്ടി യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ ശബ്ദം ഉയർത്തുന്നില്ല. എന്ത് കൊണ്ടാണ് അവിടെ നാക്ക് അനങ്ങാത്തത്. കേന്ദ്ര നയങ്ങളെ ഉള്ളാലേ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേരളത്തിൽ വികസന പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ വിമർശം ഉന്നയിക്കാം. എന്നാൽ, അത്തരത്തിലുള്ള ഒരു വിമർശവും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് കേൾക്കാനില്ല. പ്രതിപക്ഷം ഭരിച്ചിരുന്നപ്പോൾ അഴിമതിയുടെ നാടായിരുന്നു കേരളം. അതിൽ നിന്ന് സംസ്ഥാനം ഒരുപാട് മാറിയതിന്റെ അസ്വസ്ഥതയാണ് അവർക്ക്. ജനങ്ങളുടെ പിന്തുണ കൊണ്ടാണ് എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് സർക്കാർ മുന്നോട്ടു പോകുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ മുന്നോട്ടു പോകൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.