Sorry, you need to enable JavaScript to visit this website.

35 വര്‍ഷം മുമ്പ് കാണാതായ യു.എസ് ക്യാപ്റ്റനെ കണ്ടെത്തി

അറസ്റ്റിലായ ഹ്യൂസിനെ പാര്‍പ്പിച്ചിരിക്കുന്ന കാലിഫോര്‍ണിയയിലെ വ്യോമസേനാ താവളം.
ലോസ് ആഞ്ചലസ്- മൂന്നര പതിറ്റാണ്ട് മുമ്പ് സോവിയറ്റ് സൈനികര്‍ തട്ടിക്കൊണ്ടു പോയെന്ന് കരുതിയ അമേരിക്കന്‍ വ്യോമസേനാ ക്യാപ്റ്റനെ യു.എസില്‍തന്നെ കണ്ടെത്തി.
ഇയാള്‍ പേരുമാറ്റി കാലിഫോര്‍ണിയയില്‍ ജീവിക്കുകയായിരുന്നുവെന്നും വിഷാദം കാരണമാണ് വ്യോമസേന വിട്ടു പോയതെന്നും യു.എസ് അധികൃതര്‍ വിശദീകരിച്ചു.
പാസ്‌പോര്‍ട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിലാണ് വില്യം ഹൊവാഡ് ഹ്യൂസ് പിടിയിലായത്. ബാരി ഓ ബെയേണ്‍ എന്ന പേരു സ്വീകരിച്ചാണ് ഇയാള്‍ താമസിച്ചിരുന്നതെന്ന് എയര്‍ഫോഴ്‌സ് ഓഫീസ് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. തിരിച്ചറിയില്‍ രേഖകളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ആള്‍മാറാട്ടം ഹ്യൂസ് സമ്മതിച്ചത്.
1983 ല്‍ എയര്‍ഫോഴ്‌സിലായിരുന്നപ്പോള്‍ തന്നെ വിഷാദം പിടികൂടിയെന്നും അങ്ങനെയാണ് സൈന്യം വിട്ടതെന്നും ഹ്യൂസ് പറഞ്ഞു.
ഇപ്പോള്‍ 66 വയസ്സുള്ള ഹ്യൂസിനെ ന്യൂ മെക്‌സിക്കോയിലെ അല്‍ബുക്കര്‍ക്കിലാണ് ഏറ്റവും ഒടുവില്‍ കണ്ടിരുന്നത്. അന്ന് ഇയാള്‍ 19 കേന്ദ്രങ്ങളില്‍നിന്നായി ബാങ്ക് അക്കൗണ്ടില്‍നിന്ന് 28,500 ഡോളര്‍ പിന്‍വലിച്ചിരുന്നു. നെതര്‍ലാന്റ്‌സില്‍ നാറ്റോ ഉദ്യോഗസ്ഥരോടൊപ്പം സേവനമനുഷ്ഠിച്ചുവരവെയാണ് പൊടുന്നനെ ഹ്യൂസിനെ കാണാതായത്. സോവിയറ്റ് ഏജന്റുമാര്‍ തട്ടിക്കൊണ്ടുപോകുകയോ സോവിയറ്റ് പക്ഷത്തേക്ക് കൂറുമാറുകയോ ചെയ്തിരിക്കാമെന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഹ്യൂസിനെ കാലിഫോര്‍ണിയയിലെ ട്രാവിസ് വ്യോമസേനാ താവളത്തില്‍ എത്തിച്ചിരിക്കയാണ്. തിരോധാനത്തിനുശേഷം ഇയാള്‍ എന്തെങ്കിലും രഹസ്യ വിവരങ്ങള്‍ ആര്‍ക്കെങ്കിലും കൈമാറിയതായി കരുതുന്നില്ലെന്ന് വ്യോമസേനാ വക്താവ് പറഞ്ഞു. സൈന്യത്തില്‍നിന്ന് ഒളിച്ചോടുന്നത് അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായതിനാലാണ് ഇയാളെ തടഞ്ഞുവെച്ചിരിക്കുന്നത്. ആള്‍മാറാട്ടം നടത്തിയതിന് വേറെയും ശിക്ഷ അനുഭവിക്കേണ്ടിവരും.
 

Latest News