ഒറ്റപ്പാലം - പള്ളിപ്പറമ്പിൽ ഖബർ കുഴിച്ച് മടങ്ങിയ ആൾ ശാരീരികാസ്വാസ്ഥ്യം മൂലം മരിച്ചു. ഒറ്റപ്പാലത്തെ പഴയ ലെക്കിടിയിലെ മുതുമുറ്റത്ത് എം.എം നിഷാദ് (51) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ പഴയലെക്കിടി ജുമാമസ്ജിദിന്റെ പള്ളിപ്പറമ്പിൽ ഖബർ കുഴിച്ചശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു. വീട്ടിലെത്തിയ ശേഷം ശാരീരികാസ്വാസ്ഥ്യം ഉണ്ടായി ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉച്ചയോടെ ആ ആറടി മണ്ണിന്റെ യഥാർത്ഥ അവകാശിയായി നിഷാദ് ഏവരേയും ദുഖത്തിലാഴ്ത്തുകയായിരുന്നു. നാട്ടിലാകെ ദുഖവും മരണത്തെക്കുറിച്ചുള്ള ഓർമകളും നിറച്ചാണ് നിഷാദ് താൻ തന്നെ വെട്ടിയ ആറടി മണ്ണിലേക്ക് യാത്ര തിരിച്ചത്.
പിതാവ്: മുതുമുറ്റത്ത് അബ്ദുൽഅസീസ്, ഉമ്മ: സഫിയ്യ, ഭാര്യ: റഷീദ, മക്കൾ: ഫാത്തിമ നൗറിൻ, മുഹമ്മദ് റംഷാദ്, ഹംദ നഫീസ, ഹംന മറിയം. സഹോദരങ്ങൾ: നസീമ, നിഷാബ്. മയ്യിത്ത് വൻജനാവലിയുടെ സാന്നിധ്യത്തിൽ പഴയലെക്കിടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
നിഷാദ് എം.എം-ന്റെ സുഹൃത്ത് സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ ഫേസ് ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ:
പ്രിയ സുഹൃത്ത് Nishad M. M അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായി.
ചില മരണങ്ങൾ നമ്മെ വളരെ സങ്കടപെടുത്തും. അതിലുപരി നമ്മെ ഒരുപാട് ചിന്തിപ്പിക്കും. അതുപോലെയുള്ള ഒരു മരണമാണ് നിഷാദ്ക്കാന്റെ. ഇന്ന് രാവിലെ പള്ളിത്തൊടിയിൽ ഖബർ കിളക്കാൻ കൂടെയുണ്ടായിരുന്ന നിഷാദ്ക്ക... ഉച്ച ആയപ്പോഴേക്കും ആ ഖബറിന്റെ അവകാശിയായി.... വിശ്വസിക്കാൻ കഴിയുന്നില്ല. ഇനിയുള്ള ജീവിതം ആ ഖബറിലാണെന്ന്...
സര്‍വ്വ ശക്തനായ റബ്ബേ .... അവരുടെ പാപങ്ങൾ പൊറുത്തു കൊടുത്ത് ഖബറിടം വിശാലമാക്കട്ടെ... സ്വര്‍ഗത്തില്‍ നിന്‍റെ ഇഷ്ട ദാസന്മാരില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ... അവരുടെ വേർപാട് മൂലം വിഷമിക്കുന്ന കുടുംബങ്ങൾക്കും കൂട്ടുകാർക്കും ക്ഷമയെ പ്രധാനം ചെയ്യട്ടെ..... അവരെയും നമ്മളെയും നമ്മളിൽനിന്നും മരണപ്പെട്ട പോയവരെയും നബി ﷺ യുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ...