ന്യൂദൽഹി- ശരീഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വത്ത് വീതം വെച്ചതിന് എതിരായ കേസിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കോഴിക്കോട് വടകര സ്വദേശി, മുംബൈയിൽ താമസിക്കുന്ന ബുഷ്‌റ അലി ഫയൽ ചെയ്ത കേസിലാണ് സുപ്രീം കോടതി നോട്ടീസ്. വടകരയിലെ കുടുംബ സ്വത്ത് വീതം വെച്ചതിന് എതിരെയാണ് കേസ്. സ്വത്തിൽ തൽസ്ഥിതി തുടരാൻ കോടതി നിർദ്ദേശിച്ചു. 1937-ലെ ശരീഅത്ത് നിയമത്തിലെ രണ്ടാംവകുപ്പ് പ്രകാരമുള്ള സ്വത്ത് വീതംവെക്കലിൽ ലിംഗ സമത്വം ഇല്ലെന്നാണ് ബുഷ്‌റ അലിയുടെവാദം. ആൺകുട്ടികളുടേത് പോലുള്ള അവകാശം പെൺകുട്ടികൾക്ക് ഇല്ലെന്നും ബുഷ്‌റ അലിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ബിജോ മാത്യു ജോയ്, മനു കൃഷ്ണൻ എന്നിവർ വാദിച്ചു. അതേസമയം, ബുഷ്‌റക്ക് സ്വത്ത് നൽകിയിട്ടുണ്ടെന്ന് എതിർകക്ഷികളുടെ അഭിഭാഷകൻ പി.എസ് സുൽഫിക്കർ അരി, കെ.കെ സൈതലവി എന്നിവരും വാദിച്ചു. പെൺകുട്ടികൾക്ക് സ്വത്ത് നൽകാതെ ആൺകുട്ടികൾ കയ്യടക്കുകയാണോ എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.