പത്തനംതിട്ട- സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ച മദ്യസൽക്കാരത്തിനിടെ പോലീസുകാർ തമ്മിലടിച്ചു.
പരിപാടി സംഘടിപ്പിക്കുകയും തമ്മിലടിക്ക് നേതൃത്വം നൽകുകയും ചെയ്ത ഉദ്യോഗസ്ഥൻ സ്ഥലം മാറ്റം വാങ്ങി രക്ഷപ്പെട്ടതിനാൽ ഇയാൾക്കെതിരേ നടപടി ഉണ്ടാകില്ലെന്നാണ് സൂചന. പത്തനംതിട്ട എ.ആർ. ക്യാമ്പിലെ ഗ്രേഡ് എ.എസ്.ഐ ഗിരി, ഡ്രൈവർ എസ്. സി.പി.ഓ സാജൻ എന്ന് അറിയപ്പെടുന്ന ജോൺ ഫിലിപ്പ് എന്നിവരെയാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ജില്ല പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്. പരിപാടി സംഘടിപ്പിച്ച എ.ആർ. ക്യാമ്പിലെ മുൻ മോട്ടോർ ട്രാൻസ്‌പോർട്ട് ഓഫീസർ അജയകുമാർ സ്ഥാനക്കയറ്റത്തോടൊപ്പമുള്ള സ്ഥലം മാറ്റവും വാങ്ങി പോയി. ഇതിന്റെ യാത്രയയപ്പ് ചടങ്ങിലാണ് എ.എസ്.ഐ ഗിരിക്ക് മർദനമേറ്റത്. ജില്ലയിലെ പോലീസ് വാഹനങ്ങളുടെ ചുമതല മോട്ടോർ ട്രാൻസ്‌പോർട്ട് ഓഫീസറായ അജയകുമാറിനാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കൽ എന്നിവയുടെയൊക്കെ ബിൽ സമർപ്പിക്കുന്നത് ഇദ്ദേഹമാണ്.
അടുത്തിടെ കോയിപ്രം പോലീസ് സ്‌റ്റേഷനിലെ ജീപ്പ് വടശേരിക്കരയിലെ വർക്ക്‌ഷോപ്പിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 15,000 രൂപയായിരുന്നു പണിക്കൂലി. ഇതിന് 20,000 രൂപയുടെ ബിൽ വാങ്ങിയെന്ന് ഗിരി ആരോപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സൽക്കാരത്തിന്റെ ലഹരിയിലായിരുന്നവർ ഇതോടെ ഒന്നും രണ്ടും പറഞ്ഞ് തമ്മിലടിക്കുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)