ബംഗളൂരു- മുഖ്യമന്ത്രിക്കും കുടുംബത്തിനും മകൾക്കുമെതിരായ ആരോപണത്തിൽനിന്ന് പിൻവാങ്ങണമെന്നും ഇതിന് മുപ്പതു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തുവെന്നും സ്വപ്‌ന സുരേഷ്. കേസുകളെല്ലാം പിൻവലിച്ച് ജയ്പൂരിലേക്കോ ഹരിയാനയിലേക്കോ മാറണം എന്നാണ് ആവശ്യപ്പെട്ടത്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പേരിൽ തനിക്ക് വധഭീഷണിയുണ്ടെന്നും സ്വപ്‌ന ഫെയ്‌സ്ബുക്ക് ലൈവിൽ വ്യക്തമാക്കി. കണ്ണൂർ സ്വദേശിയായ വിജയ്പിള്ള എന്നയാളാണ് ഭീഷണിയുമായി വന്നതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.ചില പ്രധാന കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് പറഞ്ഞാണ് സ്വപ്‌ന സുരേഷ് ലൈവ് തുടങ്ങിയത്.
സ്വപ്‌നയുടെ വാക്കുകൾ:
സ്വർണ്ണ കള്ളക്കടത്തുകാരിയായാണ് ഞാൻ അറിയപ്പെടുന്നത്. ഞാൻ അത്തരക്കാരിയല്ല. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി എന്നെ കരുവാക്കുകയായിരുന്നു. ശിവശങ്കറും സി.എം രവീന്ദ്രനും എല്ലാം ഇതിന് കൂട്ടുനിന്നു. എന്നെ ഡി.ഐ.ജി അടക്കമുള്ളവർ പ്രയാസത്തിലാക്കി. ജയിലിൽ പ്രവേശിച്ച സമയത്ത് തന്നെ സത്യം വിളിച്ചുപറയാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സാധിച്ചില്ല. ശിവശങ്കറിന്റെ കള്ളം പുറത്ത് അറിഞ്ഞതോടെയാണ് ഞാൻ സത്യം ലോകത്തോട് വിളിച്ചുപറയാൻ തുടങ്ങിയത്.
കണ്ണൂരിലെ വിജയ്പിള്ള എന്നയാൾ മൂന്നു ദിവസം മുമ്പ് ബംഗളൂരുവിൽ എത്തി. എന്നെ ഇന്റർവ്യൂ എടുക്കാൻ എന്ന് പറഞ്ഞാണ് വിളിച്ചത്. സ്വപ്‌ന സുരേഷിന് ഒരാഴ്ചത്തെ സമയം തരാം. ജയ്പൂരിലേക്കോ ഹരിയാനയിലേക്കോ മാറണം. എല്ലാ തെളിവുകളും കൈമാറണം. മുഖ്യമന്ത്രി, മകൾ, ഭാര്യ എന്നിവരുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും കൈമാറണം എന്നായിരുന്നു ആവശ്യം. തീരുമാനം അനുസരിച്ചില്ലെങ്കിൽ തീർത്തുകളയും എന്നാണ് ഭീഷണി. എല്ലാം അവസാനിപ്പിച്ച്, ജനങ്ങളോട് മാപ്പു പറയണം. ഒരു മാസത്തിനകം ഡ്യൂപ്ലിക്കേറ്റ് പാസ്‌പോർട്ട് ലഭിക്കും. മലേഷ്യയിലേക്കോ മറ്റേതെങ്കിലും രാജ്യത്തിലേക്കോ മാറണം. മുപ്പത് കോടിയാണ് വാഗ്ദാനം നൽകിയത്. അവിടെ എത്തി ജീവിതം കരുപ്പിടിപ്പിക്കാൻ സഹായിക്കും. എം.വി ഗോവിന്ദൻ എന്ന പാർട്ടി സെക്രട്ടറിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. എം.എ യൂസഫലിക്ക് വിവിധ എയർപോർട്ടുകളിൽ സ്വാധീനമുണ്ട്. അദ്ദേഹം യു.എ.ഇയിലെ സ്വാധീനം ഉപയോഗിച്ച് തന്നെ ഇല്ലാതാക്കും എന്നാണ് പറഞ്ഞത്.
മുഖ്യമന്ത്രിയുടെ മുഴുവൻ ബിസിനസ് സാമ്രാജ്യങ്ങളും പുറത്തുവിടും. എന്നെ തകർത്തുകളയാമെന്ന് വിചാരിക്കരുത്. മിനിയാന് രാത്രിയും വിജയ് പിള്ള വിളിച്ചിരുന്നു. ഇ.ഡി സമൻസ് അയച്ചിട്ടുണ്ടോ എന്ന് ചോദിച്ചാണ് വിളിച്ചത്. എന്നെ വിശ്വസിക്കുന്നവരോടും വിശ്വസിക്കാത്തവരോടും കള്ളക്കടത്തുകാരിയാണെന്ന് കരുതുന്നവരോടും മുഖ്യമന്ത്രിയോടും ഉറപ്പിച്ചു പറയുകയാണ്. ഒരിക്കലും പിറകോട്ട് പോകില്ല. ഗോവിന്ദൻ മാഷ്‌ക്ക് എന്നെ കൊല്ലണമെങ്കിൽ നേരിട്ടു വരാം. ഞാൻ ഒളിച്ചോടില്ല. എന്നെ വേണമെങ്കിൽ ജയിലിൽ ഇടാം. ഞാൻ ഇല്ലെങ്കിൽ എന്റെ കുടുംബം ഈ പോരാട്ടവുമായി മുന്നോട്ടുപോകും. ഇതിന്റെ അവസാനം കണ്ടേ അടങ്ങൂവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.