തൃശൂർ - ആളൂരിൽ മുൻ പ്രവാസിയായ അച്ഛനും മകനും മരിച്ച നിലയിൽ. ആളൂർ സ്വദേശി ബിനോയ്, രണ്ടര വയസുകാരൻ അർജുൻ കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനോയ് തൂങ്ങി മരിച്ച നിലയിലും കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലുമാണ് കണ്ടെത്തിയത്.
ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് ബിനോയ് താമസിച്ചിരുന്നത്. രാവിലെ ഭാര്യ എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. അർജുൻ രണ്ടാമത്തെ മകനാണ്. ഒമ്പത് വയസുകാരനായ മറ്റൊരു മകൻ കൂടിയുണ്ട്.
സാമ്പത്തിക പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയ ബിനോയ്, ഗൾഫിൽ നിന്ന് മടങ്ങി നാട്ടിലെത്തിയതിനു ശേഷം ലോട്ടറി കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നത്. ഹൃദ്രോഗിയായ ബിനോയ് പേസ് മേക്കർ ഘടിപ്പിച്ചിരുന്നു. അതിനിടെ, അടുത്തിടെ മകന് സംസാരശേഷി കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു. മകനെ കൊലപ്പെടുത്തി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.