Sorry, you need to enable JavaScript to visit this website.

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് കേരളം കണ്ട വലിയ അഴിമതികളില്‍ ഒന്നെന്ന് ബെന്നി ബഹനാന്‍ എം. പി

കൊച്ചി- ബ്രഹ്മപുരത്തുണ്ടായത് മനുഷ്യനിര്‍മിതമായ തീപിടുത്തമാണെന്നും ബ്രഹ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റ് കേരളം കണ്ട ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണെന്നും ബെന്നി ബഹനാന്‍ എം. പി. പ്ലാന്റിന് പിന്നിലെ അഴിമതിയെ കുറിച്ച് ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കോര്‍പ്പറേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബെന്നി ബഹന്നാന്‍.
 
കൊച്ചിന്‍ കോര്‍പ്പറേഷന്‍ ബയോമൈനിങുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ ആസൂത്രിതമായി അഴിമതിക്ക് വേണ്ടിയിട്ടുള്ള കളമൊരുക്കുകയായിരുന്നു. ടെന്‍ഡര്‍ യോഗ്യത പോലും ഇല്ലാതിരുന്ന എല്‍. ഡി. എഫ് മുന്‍ കണ്‍വീനറുടെ മകളും മരുമകനും ഡയറക്ടറായിട്ടുള്ള കമ്പനിക്ക് കരാര്‍ ലഭിക്കുന്നതിന് വേണ്ടി സര്‍ക്കാരും കൊച്ചിന്‍ കോര്‍പ്പറേഷനും വഴിവിട്ട പ്രവര്‍ത്തനമാണ് നടത്തിയത്. പ്ലാസ്റ്റിക് മാലിന്യം ആര്‍. ഡി. എഫ് ആക്കി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ ബ്രഹ്മപുരത്ത് നിന്ന് കൊണ്ടുപോകുന്ന പ്രവര്‍ത്തനം പോലും നടത്താത്ത കമ്പനിക്ക് കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി കൂടുതല്‍ സമയം അനുവദിച്ചു നല്‍കിയത് സംശയം ജനിപ്പിക്കുന്നു. കരാര്‍ കമ്പനി ആര്‍. ഡി. എഫ് ആക്കിയ മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യവും കത്തിത്തീരാനുള്ള മൗനാനുവാദം നല്‍കുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വഴിവിട്ട കരാറിനെ കുറിച്ചും കോര്‍പ്പറേഷന്‍ നല്‍കിയ പണം തിരിച്ചു പിടിക്കാനും നടപടി സ്വീകരിക്കണം. ബ്രഹ്മപുരത്തെ തീപിടുത്തം തുടങ്ങിയതിനു ശേഷം നഗരത്തിലെ മാലിന്യ നീക്കം നിലച്ചത് ഗുരുതരമായിട്ടുള്ള പ്രതിസന്ധിയാണ് നഗരത്തില്‍ സൃഷ്ടിക്കുന്നത്.

മനുഷ്യനിര്‍മ്മിതമായ ദുരന്തം തുടങ്ങിയിട്ട് അഞ്ച് ദിവസമായിട്ടും ദുരന്തമുഖത്ത് അധികാരികള്‍ ആരുമില്ലെന്നും സമീപ വാസികളോട് സര്‍ക്കാരും നഗരസഭയും ജില്ലാ ഭരണകൂടവും കൊടും ക്രൂരതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്‍ട്രോള്‍ റൂം തുറന്നിട്ടില്ല, റവന്യു വിഭാഗത്തില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് സ്ഥലത്തുള്ളത്. കൊച്ചിന്‍ കോര്‍പ്പറേഷന്റെ അധികാരികളെ ആരെയും അവിടെ കണ്ടില്ല. തീയണക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടില്ല. മാലിന്യം നീക്കം ചെയ്യാന്‍ ആവശ്യമായ ഒരുകാര്യവും ഒരുക്കിയിട്ടില്ല. രാത്രിയിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വെളിച്ചം ഒരുക്കാന്‍ ഒരു ജനറേറ്റര്‍ പോലും സ്ഥാപിച്ചിട്ടില്ല. ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും തികഞ്ഞ പരാജയമാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത് ജില്ലാ കളക്ടറുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തണമെന്നും പറഞ്ഞു.

മനുഷ്യ ജീവന് യാതൊരു വിലയും കല്പിക്കാത്ത ഭരണാധികാരിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ബെന്നി ബഹന്നാന്‍ ആരോപിച്ചു. പരിസ്ഥിതിയും ആഭ്യന്തരവും മുഖ്യമന്ത്രിയുടെ കീഴിലാണ്. ഈ നിമിഷം വരെ കുറ്റക്കാര്‍ക്കെതിരെ ഒരു നിയമനടപടിയും സ്വീകരിച്ചിട്ടില്ലയെന്നത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കുറ്റക്കാര്‍ക്ക് മുഖ്യമന്ത്രി സഹായകരമായ നിലപാട് സ്വീകരിക്കുകയാണെന്ന് ഉറപ്പിക്കേണ്ടി വരും. കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധങ്ങളുമായി ജനങ്ങള്‍ക്കൊപ്പമുണ്ടാവും. മുഖ്യമന്ത്രി ദുരന്ത സ്ഥലം സന്ദര്‍ശിച്ച് നിജസ്ഥിതി വിലയിരുത്തി ദുരന്തനിവരണ പ്രവര്‍ത്തനങ്ങള്‍ക്കു വേഗത കൂട്ടണം. നാളെകളില്‍ ഇത്തരം മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. 

ഡി. സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ വി. ജെ. പൗലോസ്, കെ. പി. ധനപാലന്‍, എന്‍. വേണുഗോപാല്‍, ഡൊമിനിക് പ്രസന്റേഷന്‍, ദീപ്തി മേരി വര്‍ഗീസ്, ടോണി ചമ്മിണി, ലൂഡി ലൂയിസ്, കെ. എം. സലീം, എം. ആര്‍. അഭിലാഷ്, മനോജ് മൂത്തേടന്‍, അജിത് അമീര്‍ ബാവ, അബ്ദുല്‍ ലത്തീഫ്, പി. ബി. സുനീര്‍, വി. കെ. മിനിമോള്‍, തമ്പി സുബ്രന്മണ്യന്‍, ആന്റണി പൈനുംതറ, സേവ്യര്‍ തായങ്കരി, എന്‍. ആര്‍. ശ്രീകുമാര്‍, ഹെന്‍ട്രി ഓസ്റ്റിന്‍, ജോഷി പള്ളന്‍, കെ. വി. പി. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest News