Sorry, you need to enable JavaScript to visit this website.

മുൻ ചീഫ് ജസ്റ്റിസ് എ.എം അഹ്മദി അന്തരിച്ചു

ന്യൂദൽഹി - ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് അസീസ് മുഷബ്ബർ അഹ്മദി എന്ന എ.എം അഹ്മദി (91) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്ത്യയുടെ 26-ാമത്തെ ചീഫ് ജസ്റ്റിസും മൂന്നാമത്തെ മുസ്‌ലിം ചീഫ് ജസ്റ്റിസുമായിരുന്നു അദ്ദേഹം. അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  1932 മാർച്ച് 25ന് ഗുജറാത്തിലെ സൂറത്തിലാണ് ജനനം. എൽ.എൽ.ബി പഠനത്തിന് ശേഷം 1954.ലാണ് അഭിഭാഷകനായി സേവനം ആരംഭിച്ചത്. പത്ത് വർഷത്തിന് ശേഷം അഹമ്മദാബാദിലെ സിറ്റി സിവിൽ & സെഷൻസ് കോടതിയിൽ ജഡ്ജിയായി. 1976ൽ ഗുജറാത്ത് ഹൈക്കോടതിയായി ജഡ്ജിയായി. 1988ൽ സുപ്രിംകോടതി ജഡ്ജിയായി നിയമിതനായി. തുടർന്ന് 1994 ഒക്ടോബർ 25 മുതൽ 1997 മാർച്ച് 24ന് വിരമിക്കുന്നതുവരെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു. 1989ൽ സുപ്രിംകോടതി നിയമസഹായ സമിതിയുടെ പ്രസിഡന്റായും 1990 മുതൽ 1994 വരെ ഇന്ത്യയിൽ നിയമസഹായ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായും പ്രവർത്തിച്ചു. 
 ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോൾ വിവിധ ഉപദേശക സമിതികളുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. സുപ്രിംകോടതിയിലെ പ്രവർത്തന കാലത്ത് 232 വിധിന്യായങ്ങൾ പുറപ്പെടുവിക്കുകയും 811 ബെഞ്ചുകളുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. 


 

Latest News