ദുബായ് - യു.എ.ഇയിലെ ബറാക ആണവോര്‍ജ പദ്ധതിയിലെ മൂന്നാമത് യൂനിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതായി എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍ അറിയിച്ചു. മൂന്നാമത് നിലയം കാര്‍ബണ്‍ ബഹിര്‍ഗമന മുക്തമായ 1,400 മെഗാവാട്ട് വൈദ്യുതി യു.എ.ഇ വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുന്നു. മൂന്നു വര്‍ഷത്തിനിടെ ബറാക പദ്ധതിയിലെ മൂന്നു ആണവ നിലയങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. മൂന്നു നിലയങ്ങളും കൂടി 4,200 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്.
മൂന്നാമത് ആണവ നിലയം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങുന്നതിനു മുമ്പായി നിലയത്തിലെ റിയാക്ടര്‍ പ്രവര്‍ത്തിപ്പിച്ച് ഉറപ്പുവരുത്തിയിരുന്നു. റിയാക്ടറില്‍ ആണവ ഇന്ധനം കയറ്റുന്നതില്‍ ഓപ്പറേഷന്‍ സംഘങ്ങള്‍ വിജയിച്ചു. രണ്ടാമത്തെ ആണവ നിലയത്തെക്കാള്‍ നാലു മാസത്തിലേറെ വേഗത്തിലും ആദ്യ നിലയത്തെക്കാള്‍ അഞ്ചു മാസത്തിലേറെ വേഗത്തിലുമാണ് മൂന്നാമത്തെ നിലയത്തില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കിയത്.
ബറാക ആണവോര്‍ജ പദ്ധതിയില്‍ ഇനി ഒരു നിലയം കൂടിയാണ് പ്രവര്‍ത്തിപ്പിക്കാനുള്ളത്. രാജ്യത്തെ വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനം നിറവേറ്റാന്‍ ബറാക ആണവ പദ്ധതി സഹായിക്കും. അറബ് ലോകത്ത് പ്രവര്‍ത്തനക്ഷമമായ ആദ്യത്തെ ബഹുനിലയ ആണവ വൈദ്യുതി പദ്ധതിയാണ് ബറാക. 2022 ഡിസംബറില്‍ അബുദാബി എമിറേറ്റിന് ആവശ്യമായ 80 ശതമാനത്തിലേറെ പരിസ്ഥിതി സൗഹൃദ വൈദ്യുതി ബറാക പദ്ധതി ലഭ്യമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)