Sorry, you need to enable JavaScript to visit this website.

ആദിവാസി യുവാവിന്റെ ആത്മഹത്യയില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി, ഇന്ന് മൊഴിയെടുക്കും

കോഴിക്കോട് : ഭാര്യയുടെ പ്രസവത്തിനായി അവരോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു കേന്ദ്രത്തില്‍  എത്തിയ ആദിവാസി യുവാവ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആരോപണവിധേയരായ സുരക്ഷാ ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതാണ് വിശ്വനാഥന്‍ ജീവനൊടുക്കാന്‍ കാരണമെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. വിശ്വനാഥന്റെ സംസ്‌കാരം ഇന്ന് കല്‍പ്പറ്റ പറവയല്‍ കോളനിയിലെ വീട്ടുവളപ്പില്‍ നടക്കും. നിലവില്‍ കോഴിക്കോട് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും.

ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ വിശ്വനാഥനെ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലിസ് കേസെടുത്തിരുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷ ജീവനക്കാര്‍ ചോദ്യം ചെയ്തതില്‍ വിശ്വനാഥന്‍ മനോവിഷമത്തില്‍ ആയിരുന്നെന്നാണ് ബന്ധുവിന്റെ ആരോപണം. മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

 

Latest News