Sorry, you need to enable JavaScript to visit this website.

പ്രവാസി ക്വട്ടേഷന്‍ കൊടുത്തു, യുവാവിന് ക്രൂര മര്‍ദനം

കോഴിക്കോട്- മാത്തോട്ടം സ്വദേശിയായ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിനെ സഹായിച്ച മൂന്നുപേരും പിടിയില്‍. പയ്യാനക്കല്‍ തിരുത്തിവളപ്പ് ചക്കുങ്ങല്‍ അന്‍ഫാല്‍ (28) ചക്കുംകടവ് എടയുളംപറമ്പ് സുഷീര്‍ (33) നടുവട്ടം യൂപ്പിനിയകം പറമ്പ് ഫിറോസ് മന്‍സിലില്‍ ഫിറോസ്(39) എന്നിവരാണ് പിടിയിലായത്. യുവാവിനെ മര്‍ദിച്ച ക്വട്ടേഷന്‍സംഘത്തിലെ മൂന്നുപേരെ കര്‍ണാടകയിലെ ഉഡുപ്പിയില്‍വെച്ച് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രവാസിയായ പയ്യാനക്കല്‍ സ്വദേശിയുടെ നിര്‍ദേശപ്രകാരമാണ് ക്വട്ടേഷന്‍സംഘം മാത്തോട്ടം സ്വദേശിയായ യുവാവിനെ മര്‍ദിച്ചത്. യുവാവില്‍നിന്നും തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ കടലില്‍ എറിഞ്ഞ് നശിപ്പിച്ചതിനും ക്വട്ടേഷന്‍ പ്രതിഫലത്തുകയിലെ 20,000 രൂപ സംഘത്തിന് നല്‍കിയതിനുമാണ് അന്‍ഫാലിനെ പിടികൂടിയത്. ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേരെയും സ്വന്തം വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചതാണ് ഫിറോസിനെതിരേയുള്ള കുറ്റം.
സംസ്ഥാനം വിടുന്നതിന് മുന്‍പ് ഇവര്‍ക്കായി പുതിയ മൊബൈല്‍ ഫോണും സിംകാര്‍ഡും സംഘടിപ്പിച്ച് നല്‍കിയതിനും ക്വട്ടേഷനില്‍ ഇടനിലക്കാരനായിനിന്നതിനുമാണ് സുഷീര്‍ പിടിയിലായത്. ക്വട്ടേഷന്‍ ആക്രമണത്തില്‍ സഹായം നല്‍കിയ മറ്റുള്ളവരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരും വരുംദിവസങ്ങളില്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണയുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ. ബൈജുവിന്റെ കീഴിലുള്ള സിറ്റി സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും മാറാട് എസ്.ഐ ശശികുമാറും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്പെഷ്യല്‍ ഗ്രൂപ്പ് എസ്.ഐ. ഒ.മോഹന്‍ദാസ്, സീനിയര്‍ സി.പി.ഒ.മാരായ ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്,ഷഹീര്‍ പെരുമണ്ണ,സി.പി.ഒ.മാരായ സുമേഷ് ആറോളി, അര്‍ജ്ജുന്‍ അര്‍ജ്ജുനപുരി, മാറാട് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ മാമുക്കോയ, സൈബര്‍ സെല്ലിലെ പി.കെ വിമീഷ്, രാഹുല്‍ മാത്തോട്ടത്തില്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

 

Latest News