Sorry, you need to enable JavaScript to visit this website.

യൂറോപ്യന്‍ അംഗീകാരം നോക്കരുത്, പ്രാണികളും വണ്ടുകളും ഹലാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടില്ലെന്ന് വ്യക്തമാക്കി ഖത്തര്‍

ദോഹ- പ്രാണികളെ കഴിക്കുന്നതിനുള്ള മതപരമായ നിരോധനം വീണ്ടും സ്ഥിരീകരിച്ച് ഖത്തര്‍. യൂറോപ്യന്‍ യൂണിയന്‍ അംഗീകൃത ഭക്ഷണങ്ങളുടെ പട്ടികയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്തതിന് പിന്നാലെയാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കിയത്.
പ്രാണികളുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങള്‍ ഹലാല്‍ ഫുഡ് സാങ്കേതിക നിയന്ത്രണങ്ങള്‍ പാലിക്കുന്നതല്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പ്രാണികളും അവയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രോട്ടീന്‍, സപ്ലിമെന്റുകളും മതവധികളുടെ അടിസ്ഥാനത്തിലും ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലും  നിരോധിക്കപ്പെട്ടതാണ്.
ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ പ്രാണികളുടെ ഉപയോഗം അംഗീകരിക്കാനുള്ള ചില രാജ്യങ്ങളുടെ തീരുമാനത്തെ തുടര്‍ന്നാണ് വിശദീകരണമെന്നും ഖത്തര്‍ വ്യക്തമാക്കി. രാജ്യങ്ങളുടെ പേരെടുത്ത് പറഞ്ഞിട്ടില്ല.
ഒരിനം വണ്ടുകളും അവയുടെ ലാര്‍വകളും ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിനും ഇത്തരം ഉല്‍പന്നങ്ങള്‍ക്കും യൂറോപ്യന്‍ കമ്മീഷന്‍  കമ്മീഷന്‍ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു.
ലോകത്ത് പല ഭാഗങ്ങളിലും പ്രാണികള്‍ പ്രോട്ടീന്റെ ഉറവിടമായി നേരത്തെ തന്നെ കണക്കാക്കിയിരുന്നെങ്കിലും ഹരിതഗൃഹ വാതകങ്ങളുമായി ബന്ധപ്പെട്ട മാംസത്തിനും മറ്റ് ഭക്ഷണങ്ങള്‍ക്കും ബദല്‍ കണ്ടെത്താനുള്ള സമ്മര്‍ദ്ദം വര്‍ധിച്ചതോടെയാണ് പ്രാണികളെ വ്യാപകമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം.
യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ നാല് പ്രാണികളെയാണ്  നോവല്‍ ഫുഡ് ആയി അംഗീകരിച്ചിരിക്കുന്നത്. പ്രാണികള്‍ അടങ്ങിയ എല്ലാ ഉല്‍പ്പന്നങ്ങളും വ്യക്തമായി ലേബല്‍ ചെയ്തിരിക്കണം.
പ്രാണികളെ ഭക്ഷിക്കാമോ എന്ന കാര്യത്തില്‍ ഇസ്ലാമിക നിയമത്തില്‍ വ്യക്തമായ വിധി ഇല്ലെന്ന് അക്കാദമിക് വിദഗ്ധര്‍ പറയുന്നു. ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്നതിനാല്‍ വെട്ടുക്കിളികള്‍ അനുവദനീയമാണെന്നാണ് കൂടുതല്‍ പേരുടെ അഭിപ്രായം. എന്നാല്‍ പല ഇസ്ലാമിക നിയമ പണ്ഡിതന്മാരും മറ്റ് പ്രാണികളെ അശുദ്ധമായി കണക്കാക്കി നിരാകരിക്കുന്നു.
മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇസ്ലാമിക് സമതികളാണ് അന്താരാഷ്ട്ര അംഗീകൃത ലബോറട്ടറികള്‍ വഴി ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ ഉറവിടം നിര്‍ണ്ണയിക്കുന്നതെന്നും  ഭക്ഷണം ഹലാല്‍ നിയമങ്ങള്‍ പാലിക്കുന്നതായി ഉറപ്പു വരുത്തുന്നതെന്നും ഖത്തര്‍ വ്യക്തമാക്കി.

 

Latest News