കൊച്ചി - വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എം.പി പി.പി മുഹമ്മദ് ഫൈസൽ ഉൾപ്പടെയുള്ള പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കവരത്തി സെഷൻസ് കോടതിയുടെ ഉത്തരവ് സസ്‌പെൻഡ് ചെയ്താണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ബെഞ്ചിന്റെ വിധി. ഫൈസൽ ഉൾപ്പടെയുള്ളവർക്ക് ഉപാധികളോടെ ജാമ്യവും അനുവദിച്ചു. വധശ്രമക്കേസിലെ ശിക്ഷാവിധി നടപ്പാക്കുന്നത് തടഞ്ഞു ജാമ്യം നൽകണമെന്ന എംപി ഉൾപ്പടെയുള്ളവരുടെ ഹർജിയിലാണ് കോടതി നടപടി.
കേസിലെ സാക്ഷിമൊഴികളിൽ വൈരുധ്യമില്ലെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത് എന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളി. ആയുധങ്ങൾ കണ്ടെടുത്തിയില്ലെങ്കിലും പ്രതികൾക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന വാദവും അംഗീകരിച്ചില്ല.
കുറ്റക്കാരാണെന്ന് കണ്ടെത്തിയതും ശിക്ഷാവിധിയും സസ്‌പെൻഡ് ചെയ്യണമെന്നാണ് പ്രതികൾക്കായി കോടതിയിൽ ഹാജറായ അഭിഭാഷകൻ ഉയർത്തിയത്. ജീവഹാനി സംഭവിക്കാൻ തക്ക മുറിവുകൾ പരാതിക്കാർക്ക് ഉണ്ടായിരുന്നില്ലെന്നും കേസ് ഡയറിയിലടക്കം വൈരുധ്യങ്ങൾ ഉണ്ടെന്നും അഭിഭാഷകൻ വാദിച്ചു.
ഈമാസം 11-നാണ് കവരത്തി സെഷൻസ് കോടതി, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പി.എം സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പത്തുവർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. ഈ ഉത്തരവിനെതിരെ ഫൈസലും സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നീ പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ച് ആശ്വാസ വിധി നേടിയത്.
കവരത്തി കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ എം.പിയെ അയോഗ്യനാക്കി ലക്ഷദ്വീപിൽ ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് കുറ്റക്കാരനായി കണ്ട കോടതി ഉത്തരവ് മരവിപ്പിക്കാൻ ഫൈസൽ ഹൈക്കോടതിയെ സമീപിച്ചത്.