സംഭാല്‍- ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ എ.സി കോച്ചില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനറെ (ടിടിഇ) അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
സംഭാല്‍ ജില്ലയിലെ ചന്ദൗസി മേഖലയില്‍ ജനുവരി 16 നാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടിടിഇ രാജു സിംഗാണ് പിടിയിലായതെന്നും ഇയാളെ യുവതിക്ക് പരിചയമുണ്ടെന്നും ചന്ദൗസി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ബി സിംഗ് പറഞ്ഞു.
സംഭാല്‍ ജില്ലയിലെ ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി) സ്‌റ്റേഷനില്‍ യുവതി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ടിടിഇയെ അറസ്റ്റ് ചെയ്തത്. ജനുവരി 16ന് ചന്ദൗസിയില്‍ നിന്ന് പ്രയാഗ്‌രാജിലെ സുബേദാര്‍ഗഞ്ചിലേക്ക് പോകാനാണ് യുവതി ചന്ദൗസി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. സ്‌റ്റേഷനില്‍ കാത്തിരിക്കുമ്പോഴാണ് ടിടിഇ യുവതിയെ എസി കോച്ചില്‍ കയറ്റിയത്. രാത്രി 10 മണിയോടെ ചന്ദൗസിക്കും അലിഗഢിനും ഇടയില്‍ ഒരാള്‍ കൂടി കയറി. ഇരുവരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടാമത്തെയാളെ യുവതി തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് നിരവധി ടിടിഇമാരെ കാണിച്ചെങ്കിലും രണ്ടാമത്തെ പ്രതിയെ കണ്ടെത്താനായിട്ടില്ല.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 376 ഡി പ്രകാരം കേസെടുത്തു. രണ്ടാമത്തെ പ്രതിയെ കണ്ടെത്താനുമുള്ള ശ്രമം തുടരുകയാണെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)