30 രാജ്യക്കാർ; ഉംറ നിർവഹിക്കാനായി 100 നവമുസ്‌ലിംകള്‍ പുണ്യഭൂമിയില്‍

ലോക രാജ്യങ്ങളില്‍ നിന്നുള്ള 100 നവമുസ്‌ലിംകള്‍ ഉംറക്കിടെ വിശുദ്ധ ഹറമില്‍.

മക്ക - ലോക രാജ്യങ്ങളില്‍ നിന്നുള്ള 100 നവമുസ്‌ലിംകള്‍ തീര്‍ഥാടന കര്‍മം നിര്‍വഹിക്കാന്‍ പുണ്യഭൂമിയിലെത്തി. ഉംറ കര്‍മം നിര്‍വഹിക്കാനും മസ്ജിദുന്നബവിയില്‍ സിയാറത്ത് നടത്താനും കിസ്‌വ ഫാക്ടറി അടക്കം ഹറംകാര്യ വകുപ്പിനു കീഴിലെ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും ഹറംകാര്യ വകുപ്പ് ആണ് ഇവര്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അബ്ദുല്‍ഖാദിര്‍ അല്‍മുഹൈദിബ് സോഷ്യല്‍ സര്‍വീസ് ഫൗണ്ടേഷനും ഹറംകാര്യ വകുപ്പും തമ്മിലുള്ള സാമൂഹിക പങ്കാളിത്ത പദ്ധതിയുടെ ഭാഗമായാണ് ലോക രാജ്യങ്ങളില്‍ നിന്നുള്ള നവമുസ്‌ലിംകള്‍ക്ക് സൗജ്യമായി ഉംറ കര്‍മം നിര്‍വഹിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള നവമുസ്‌ലിംകളാണ് കഴിഞ്ഞ ദിവസം വിശുദ്ധ ഹറമിലെത്തി ഉംറ കര്‍മം നിര്‍വഹിച്ചത്. കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സും ഇവര്‍ സന്ദര്‍ശിച്ചു. ഇസ്‌ലാമിന്റെ യഥാര്‍ഥ തത്വങ്ങള്‍ പരിചയപ്പെടുത്തല്‍, ഉംറ കര്‍മത്തെ കുറിച്ച് പഠിപ്പിക്കല്‍ എന്നിവയെല്ലാം ഇവരെ ലക്ഷ്യമിട്ടുള്ള പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതുമുസ്‌ലിംകളുടെ സംഘം ആദ്യം മദീന സിയാറത്ത് ആണ് പൂര്‍ത്തിയാക്കിയത്. ഇതിനു ശേഷമാണ് സംഘം മക്കയിലെത്തിയത്. മദീന സിയാറത്തിനിടെ മസ്ജിദുന്നബവി ലൈബ്രറിയും സംഘം സന്ദര്‍ശിച്ചിരുന്നു. കര്‍ശാസ്ത്രപരമായ ഇവരുടെ സംശയങ്ങള്‍ക്ക് മറുപടികള്‍ നല്‍കുകയും മദീനയില്‍ വെച്ച് മസ്ജിദുന്നബവി ഇമാമുമാരില്‍ ഒരാള്‍ ഇവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

 

 

Latest News