Sorry, you need to enable JavaScript to visit this website.

വിവാദങ്ങൾക്കിടെ ഇ.പി പൊതുവേദിയിൽ; ചോദ്യങ്ങളിൽ ചെറുപുഞ്ചിരി, ഇഷ്ടമുള്ളത് എഴുതാമെന്നും മറുപടി

കണ്ണൂർ - സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ ഉയർത്തിയ സാമ്പത്തിക ആരോപണങ്ങൾക്കു ശേഷം പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി ജയരാജൻ ആദ്യമായി പൊതുവേദിയിലെത്തി. മാധ്യമപ്രവർത്തകർ തുടർച്ചയായി ചോദ്യങ്ങളുയർത്തിയെങ്കിലും ചെറുപുഞ്ചിരി മാത്രമായിരുന്നു മറുപടി.
 ചടങ്ങിൽ സംസ്ഥാനത്തിന്റെ വികസനത്തെപ്പറ്റി മാത്രമാണ് ഇ.പി സംസാരിച്ചത്. അര മണിക്കൂറിലേറെ നീണ്ട ഉദ്ഘാടന പ്രസംഗത്തിലും വിവാദങ്ങൾ തൊട്ടില്ല. മലയാളികൾ കീറപ്പായയിൽ കിടക്കേണ്ടവരല്ലെന്നും നാട് വികസിക്കണമെന്നും പറഞ്ഞ് ലഹരിയുടെ വിപത്ത് ഓർമപ്പെടുത്തിയുള്ളതായിരുന്നു പ്രസംഗം.  പരിപാടിക്കു ശേഷവും ചിരിച്ച് തൊഴു കൈകളോടെ നടന്നുനീങ്ങിയ ഇ.പി, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടെല്ലാം ഒട്ടേറെ അർത്ഥമുള്ള മൗനം പാലിക്കുകയായിരുന്നു. പിന്നീട് മൈക്ക് ഇല്ലാതെ മാധ്യമപ്രവർത്തകർ വെള്ളിയാഴ്ചയിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കോയെന്ന ചോദിച്ചപ്പോൾ 'നിങ്ങൾക്ക് ഇഷ്ടമുള്ളത് എഴുതാം' എന്നായിരുന്നു പ്രതികരണം. സി.പി.എമ്മിന്റെ അധ്യാപക സംഘടനായ കെ.എസ്.ടി.എ മാടായിയിൽ സംഘടിപ്പിച്ച നിർധന കുട്ടികൾക്കുള്ള വീടിന്റെ താക്കോൽ ദാന ചടങ്ങിലാണ് ഇ.പി പങ്കെടുത്തത്. എം വിജിൻ എം.എൽ.എ അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു.

Latest News