Sorry, you need to enable JavaScript to visit this website.

മകളെ ഗര്‍ഭിണിയാക്കിയ പിതാവിന് 31 വര്‍ഷം കഠിന തടവ്; മകൾ കൂറുമാറിയെങ്കിലും ഡി.എൻ.എ തെളിവായി

തൊടുപുഴ- പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കിയ കേസില്‍ പിതാവിന് 31 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. കൊന്നത്തടി അഞ്ചാം മൈല്‍ സ്വദേശിയായ 45കാരനെയാണ് ഇടുക്കി പൈനാവ് അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.ജി. വര്‍ഗീസ്് ശിക്ഷിച്ചത്.
2016ല്‍ ആണ് കേസിനാസ്പദ സംഭവം. വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതര്‍ അറിയിച്ചത് പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.
ഇരയായ പെണ്‍കുട്ടിയും പിതാവും അമ്മയും സഹോദരനും മറ്റും ഒരുമിച്ചാണ് താമസിച്ചിരുന്നത്. 2016 കാലഘട്ടത്തില്‍ പല തവണ രാത്രികാലങ്ങളില്‍ പിതാവ് മകളെ ശാരീരികമായി പീഡിപ്പിച്ചു ഗര്‍ഭണിയാക്കി എന്നാണ് കേസ്.
കേസിന്റെ വിചാരണ വേളയില്‍ അതിജീവിതയായ പെണ്‍കുട്ടിയും കുട്ടിയുടെ അമ്മയും മറ്റ് പ്രധാന സാക്ഷികളും കൂറുമാറി പ്രതിക്ക് അനുകൂലമായ മൊഴി നല്‍കി.
എന്നാല്‍ പെണ്‍കുട്ടിയുടെ അബോര്‍ട് ചെയ്ത ഭ്രൂണത്തിന്റെ സാമ്പിളും പ്രതിയായ പിതാവിന്റെ ബ്ലഡ് സാമ്പിളും ഡി.എന്‍.എ  പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ഇയാള്‍ തന്നെയെന്ന്  തെളിയിക്കാനായത്. സ്വന്തം പിതാവില്‍ നിന്ന് ഗര്‍ഭിണി ആകുകയെന്നത് അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തി ആണെന്നും പ്രതി യാധൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.
കൂടാതെ പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി 50,000 രൂപ നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചു. വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ പത്ത് വര്‍ഷം പ്രതി അനുഭവിച്ചാല്‍ മതിയെന്നും പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 2016ല്‍ വെള്ളത്തൂവല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു കുറ്റപത്രം നല്‍കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി.

 

 

Latest News