അമ്മാന്‍ - ജോര്‍ദാനില്‍ ഇന്ധന വിലക്കയറ്റത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ കേണല്‍ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ദക്ഷിണ ജോര്‍ദാനിലെ മആന്‍ ഗവര്‍ണറേറ്റിലെ അല്‍ഹുസൈനിയ ഏരിയയിലുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ ശിരസ്സിന് വെടിയേറ്റാണ് പോലീസ് ഉദ്യോഗസ്ഥന്‍ കേണല്‍ അബ്ദുറസാഖ് അല്‍ദലാബീഹ് കൊല്ലപ്പെട്ടത്. മആന്‍ പോലീസ് ഉപമേധാവിയായിരുന്നു കേണല്‍ അബ്ദുറസാഖ് അല്‍ദലാബീഹ്. സംഘര്‍ഷത്തില്‍ നാലു പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട പ്രദേശത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ക്രമസമാധാനം കാത്തുസൂക്ഷിക്കാനും പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കാനും ശ്രമം തുടരുമെന്നും ജീവനും പൊതുമുതലുകള്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്തുന്നവരെയും രാജ്യസുരക്ഷക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നവരെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും ജോര്‍ദാന്‍ പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു. കലാപവും നശീകരണണ പ്രവര്‍ത്തനങ്ങളും നടത്തുന്നവരെ നിയമങ്ങള്‍ക്കനുസൃതമായും അനുയോജ്യമായ ബലപ്രയോഗത്തിലൂടെയും കൈകാര്യം ചെയ്യും. പൗരന്മാരുടെ ജീവന് ഭീഷണി സൃഷ്ടിക്കാനും അവരെ ഭയപ്പെടുത്താനും കുറ്റവാളികളെ അനുവദിക്കില്ലെന്നും ജോര്‍ദാന്‍ പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
നിയമത്തില്‍ ബിരുദവും അന്താരാഷ്ട്ര നിയമത്തില്‍ മാസ്റ്റര്‍ ബിരുദവും പബ്ലിക് ലോയില്‍ ഡോക്ടറേറ്റും നേടിയ കേണല്‍ അബ്ദുറസാഖ് അല്‍ദലാബീഹ്, അന്താരാഷ്ട്ര നിയമത്തില്‍ വിമാനം ഹൈജാക്ക് ചെയ്യുന്ന കുറ്റം, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ തന്ത്രപരമായ വീക്ഷണം എന്നിവ അടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. 1977 മെയ് 15 ന് ആണ് ജനനം.
മൂന്നു പെണ്‍മക്കള്‍ അടക്കം നാലു മക്കളുണ്ട്. 2016 ഫെബ്രുവരി 26 മുതല്‍ 2017 ഫെബ്രുവരി 27 വരെ സുഡാനിലെ ദാര്‍ഫോറില്‍ യു.എന്‍ സമാധാന സേനയില്‍ സേവനമനുഷ്ഠിച്ചിരുന്നു. പ്രിന്‍സ് അല്‍ഹുസൈന്‍ ബിന്‍ അബ്ദുല്ല രണ്ടാമന്‍ അക്കാഡമി ഫോര്‍ സിവില്‍ പ്രൊട്ടക്ഷന്‍ പ്രിന്‍സിപ്പാളായും അസിസ്റ്റന്റ് പ്രൊഫസറായും നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ധന സബ്‌സിഡി വെട്ടിക്കുറച്ചതിലും ഇന്ധന വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ജോര്‍ദാനിലെ വിവിധ നഗരങ്ങളില്‍ ദിവസങ്ങളായി പ്രകടനങ്ങള്‍ നടന്നുവരികയാണ്. പ്രതിഷേധക്കാരായ യുവാക്കള്‍ വ്യവസായ നഗരമായ സര്‍ഖയിലെ ഏതാനും പ്രദേശങ്ങളില്‍ പോലീസുമായി ഏറ്റുമുട്ടി. ജോര്‍ദാനിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ സര്‍ഖയില്‍ ജബല്‍ അല്‍അബ്‌യാദില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തി. തലസ്ഥാന നഗരിയായ അമ്മാനിലും വിവിധ സ്ഥലങ്ങളില്‍ യുവാക്കള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രതിഷേധക്കാരുമായി പോലീസ് ഏറ്റുമുട്ടി. അമ്മാനും ചാവുകടലിനും ഇടയിലുള്ള മെയിന്‍ ഹൈവേയില്‍ ടയറുകള്‍ കത്തിച്ച് യുവാക്കള്‍ ഗതാഗതം തടസ്സപ്പെടുത്തി.
ജോര്‍ദാനിലെ ഏറ്റവും വലിയ മുന്നാമത്തെ നഗരമായ ഇര്‍ബിദിലും വിവിധ പ്രദേശങ്ങളില്‍ യുവാക്കള്‍ പോലീസുമായി ഏറ്റുമുട്ടി. മറ്റു ചെറുനഗരങ്ങളിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉയന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് ജോര്‍ദാനില്‍ ലോറി ഡ്രൈവര്‍മാര്‍ ദിവസങ്ങളോളം സമരം ചെയ്തിരുന്നു. ഇതോടെ മആനിലും ദക്ഷിണ ജോര്‍ദാനിലെ മറ്റു നഗരങ്ങളിലും സംഘര്‍ഷം മൂര്‍ഛിച്ചു. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ധന സബ്‌സിഡിയായി ഈ വര്‍ഷം ഇതിനകം 70 കോടി ഡോളര്‍ ചെലവഴിച്ചതായും സര്‍ക്കാര്‍ പറഞ്ഞു.
അന്താരാഷ്ട്ര നാണയനിധി പിന്തുണയോടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനാല്‍ സബ്‌സിഡി ഇനത്തില്‍ കൂടുതല്‍ പണം ചെലവഴിക്കുന്നതിന് പരിമിതികളുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഡീസല്‍ വില സര്‍ക്കാര്‍ കുറക്കണമെന്ന ആവശ്യങ്ങളുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മആനിലും മറ്റേതാനും പ്രവിശ്യാ നഗരങ്ങളിലും കഴിഞ്ഞ ദിവസങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിരുന്നു. ഉയര്‍ന്ന ഡീസല്‍ വില തങ്ങളുടെ നഷ്ടം വര്‍ധിക്കാന്‍ ഇടയാക്കുകയാണെന്ന് ട്രക്ക് ഡ്രൈവര്‍മാര്‍ കുറ്റപ്പെടുത്തുന്നു.