ഗോധ്ര ട്രെയിന്‍ കോച്ച് കത്തിച്ച കേസില്‍ കുറ്റവാളിക്ക് ജാമ്യം

ന്യൂദല്‍ഹി-ഗുജറാത്തില്‍ 2002 ല്‍ ഗോധ്ര ട്രെയിന്‍ കോച്ച് കത്തിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.  17 വര്‍ഷമായി പ്രതി ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്.
ഇതുവരെയുള്ള കാലയളവ് പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന കുറ്റവാളികളിലൊരാളായ ഫാറൂക്കിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
നിരവധി പ്രതികള്‍ ശിക്ഷിക്കപ്പെട്ടതിനെതിരായ അപ്പീലുകള്‍ സുപ്രീം കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുകയാണ്.
സ്ത്രീകളും കുട്ടികളുമടക്കം 59 പേരെ ജീവനോടെ ചുട്ടുകൊന്നത് ഏറ്റവും ഹീനമായ കുറ്റമാണെന്നും കുറ്റവാളികളുടെ അപ്പീല്‍ എത്രയും വേഗം കേള്‍ക്കേണ്ടതുണ്ടെന്നും ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
സബര്‍മതി എക്‌സ്പ്രസ് കോച്ചിനുനേരെ കല്ലെറിഞ്ഞതിനാണ് ഫറൂക്കിനൊപ്പം മറ്റു പലരെയും ശിക്ഷിച്ചത്.
കല്ലെറിയുന്നത് സാധാരണയായി നിസ്സാര സ്വഭാവമുള്ള കുറ്റമാണെങ്കിലും ട്രെയിന്‍ കോച്ചില്‍നിന്ന് യാത്രക്കാര്‍ പുറത്തിറങ്ങാതിരിക്കാനാണ് കല്ലെറിഞ്ഞതെന്നും അഗ്‌നിശമന സേനയ്ക്ക് നേരെയും കല്ലെറിഞ്ഞുവെന്നും തുഷാര്‍ മേത്ത  പറഞ്ഞു.
2002 ഫെബ്രുവരി 27 ന് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന്റെ എസ് 6 കോച്ച് കത്തിച്ച സംഭവത്തില്‍ 59 പേരാണ് കൊല്ലപ്പെട്ടത്. ഇത് സംസ്ഥാനത്ത് മുസ്ലിം വിരുദ്ധ കലാപത്തിന് കാരണമായിരുന്നു.

 

Latest News