ഗാന്ധിനഗർ - ഗുജറാത്തിന്റെ 18-ാമത് മുഖ്യമന്ത്രിയായി മുതിർന്ന ബി.ജെ.പി നേതാവ് ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർച്ചയായി രണ്ടാം തവണയാണ് 60-കാരനായ ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രി കസേരയിൽ എത്തുന്നത്. ഒരു വനിത ഉൾപ്പെടെ 16 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, മുതിർന്ന ബി.ജെ.പി നേതാക്കൾ തുടങ്ങിയവർ ചടങ്ങിന് എത്തിയിരുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ഗുജറാത്തിന് ലഭിച്ചിരിക്കുന്നത് ഏറ്റവും കരുത്തുറ്റ ടീമിനെയാണെന്ന് പറഞ്ഞു. മികച്ച പ്രവർത്തനമാണ് സംസ്ഥാനത്ത് ബി.ജെ.പി കാഴ്ചവെച്ചതെന്നും മോദി വ്യക്തമാക്കി.
റെക്കോർഡ് ഭൂരിപക്ഷവുമായാണ് ഭൂപേന്ദ്ര പട്ടേലിന്റെ രണ്ടാമൂഴം. ആകെയുള്ള 182 സീറ്റിൽ 156ഉം പിടിച്ചാണ് ബി.ജെ.പി തുടർച്ചയായി ഏഴാം തവണയും ഭരണത്തിലേറിയത്. ഘഡ്‌ലോദിയ മണ്ഡലത്തിൽ നിന്നും 1.92 ലക്ഷം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഭൂപേന്ദ്ര പട്ടേൽ വീണ്ടും വിജയിച്ചുകയറിയത്. 2021 സെപ്തംബറിൽ വിജയ് രൂപാണിയെ മാറ്റിയാണ് ഭൂപേന്ദ്ര പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയായി പാർട്ടി അവരോധിച്ചത്.
1962 ജൂലൈ 15ന് അഹമ്മദാബാദിലാണ് ഭൂപേന്ദ്ര പട്ടേലിന്റെ ജനനം. സിവിൽ എൻജിനീയറിങ് ഡിപ്ലോമധാരിയാണ്. രാഷ്ട്രീയ സ്വയം സേവക സംഘം പ്രവർത്തകനായ പട്ടേൽ തദ്ദേശ തെരഞ്ഞെടുപ്പിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്. 2010-2015 കാലഘട്ടത്തിൽ അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷനിലെ ഥൽതേജ് വാർഡിൽ നിന്നും വിജയിച്ച പട്ടേൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. 2017-ലാണ് നിയമസഭയിലേക്കുള്ള കന്നി മത്സരം നടന്നത്. ഘഡ്‌ലോദിയ സീറ്റിൽ നിന്നും മത്സരിച്ച പട്ടേൽ 1,17,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ ശശികാന്ത് പട്ടേലിനെ പരാജയപ്പെടുത്തുകയായിരുന്നു. തുടർന്ന് പാർട്ടി ഏൽപ്പിച്ച ദൗത്യങ്ങളെല്ലാം വിശ്വസ്തതയോടെ നിറവേറ്റിയാണ് ഭൂപേന്ദ്ര പട്ടേൽ, മോദിയുടെ കാലത്തേക്കാൾ വലിയ വിജയം ബി.ജെ.പിക്കു സമ്മാനിച്ചത്. കാനുഭായ് മോഹൻലാൽ ദേശായി, റുഷികേശ് ഗണേശ്ഭായ് പട്ടേൽ, രാഘവ്ജിഭായ് പട്ടേൽ, ബൽവന്ത് സിങ് രജ്പുത്, കുൻവർജി ബവാലിയ, മുലുഭായ് വേര, കുബേർ ദിൻദോർ, ഭാനുബെൻ മനോഹർഭായ് ബാബരിയ എന്നിവരാണ് രണ്ടാം ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിലെ ക്യാബിനെറ്റ് റാങ്കുള്ള മന്ത്രിമാർ. ഹർഷ് സാങ്വി, ജഗ്ദീഷ് വിശ്വകർമ്മ എന്നിവർ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരാകും. പർഷോത്തം സോളങ്കി, ബച്ചുഭായ് ഖബാദ്, മുകേഷ് പട്ടേൽ, പ്രഫുൽ പൻസേരിയ, ഭിഖുസിങ്ജി പർമർ, കുൻവർജി ഹൽപതി തുടങ്ങിയവരും മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ട്.