Sorry, you need to enable JavaScript to visit this website.

ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ പുറത്ത്, മൊറോക്കോക്ക് ആദ്യ ക്വാര്‍ട്ടര്‍

ദോഹ - സ്‌പെയിനിന് മൂന്നു പെനാല്‍ട്ടികളും പാഴായ ലോകകപ്പിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോക്ക് ചരിത്ര വിജയം. സ്‌പെയിനില്‍ ജനിക്കുകയും വളരുകയും ചെയ്ത അശ്‌റഫ് ഹകീമി മൊറോക്കോയുടെ നിര്‍ണായകമായ കിക്ക് വലയിലെത്തിച്ചു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും സ്‌പെയിന്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ പിറന്നില്ല. സ്‌പെയിന്‍ ലോകകപ്പില്‍ അഞ്ച് ഷൂട്ടൗട്ടുകളില്‍ നാലാം തവണയാണ് പരാജയപ്പെടുന്നത്. മൊറോക്കോക്ക് ആദ്യ ഷുട്ടൗട്ടാണ്. 
ഷൂട്ടൗട്ടില്‍ സ്‌പെയിനിന്റെ ആദ്യ കിക്കെടുത്ത പാബലൊ സറാബിയ പോസ്റ്റിലേക്ക് പന്തടിച്ചു. പകരക്കാരനായിറങ്ങിയ സറാബിയ എക്‌സ്ട്രാ ടൈമിലെ അവസാന ഷോട്ടിലും പന്ത് പോസ്റ്റിനിടിച്ച് അവസരം പാഴാക്കിയിരുന്നു. മറ്റൊരു പകരക്കാരന്‍ കാര്‍ലൊ സോളറിന്റെയും ക്യാപ്റ്റന്‍ സെര്‍ജിയൊ ബുസ്‌ക്വെറ്റിന്റെയും ഷോട്ടുകള്‍ മൊറോക്കൊ ഗോളി യാസീന്‍ ബൂനു തടുത്തു. ബുസ്‌ക്വെറ്റ്‌സിന് യൂറോ കപ്പില്‍ സ്വിറ്റ്‌സര്‍ലന്റിനെതിരായ ഷൂട്ടൗട്ടിലും കിക്ക് പിഴച്ചിരുന്നു. മൊറോക്കോയുടെ ആദ്യ രണ്ട് കിക്കെടുത്ത അബ്ദുല്‍ ഹമീദ് സബീരിയും ഹകീം സിയേഷും അനായാസം ലക്ഷ്യം കണ്ടു. എന്നാല്‍ പകരക്കാരനായി വന്ന ബദര്‍ ബിനൂന്റെ ഷോട്ട് ഉനായ് സിമോണ്‍ രക്ഷിച്ചു. നിര്‍ണായകമായ നാലാമത്തെ ഷോട്ട് മഡ്രീഡില്‍ ജനിച്ചുവളര്‍ന്ന അശ്‌റഫ് ഹകീമി ലക്ഷ്യത്തിലെത്തിച്ചതോടെ മൊറോക്കോക്കാര്‍ തിങ്ങിനിറഞ്ഞ ഗാലറി ആഘോഷത്തില്‍ മുങ്ങി. 120 മിനിറ്റ് കളിച്ചിട്ടും ഷൂട്ടൗട്ടില്‍ 12 വാര അകലെ മൂന്നു തവണ അടിച്ചിട്ടും ഗോള്‍ കാണാനാവാതെ പോയ സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ അര്‍ഹിക്കുന്നുണ്ടായിരുന്നില്ല. മത്സരത്തിലുടനീളം സര്‍വം നല്‍കി മൊറോക്കോയുടെ ചെമ്പട പ്രതിരോധിച്ചു. ഷൂട്ടൗട്ടില്‍ ഇരു ടീമുകളുടെയും വല കാത്തത് സ്പാനിഷ് ലീഗില്‍ കളിക്കുന്ന ഗോളിമാരാണ്. 
എക്‌സട്രാ ടൈമില്‍ ഇരു ടീമുകളും ഗോളിനായി ഇരമ്പിക്കയറിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഒരു തവണ ഗോളി യാസീന്‍ ബൂനൂവിന്റെ ഡൈവിംഗ്് സെയവും അവസാന സെക്കന്റുകളില്‍ പോസ്റ്റും മൊറോക്കോക്ക് രക്ഷയേകി. സ്‌പെയിനിനെ ആദ്യ പകുതിയില്‍ മൊറോക്കൊ വിറപ്പിച്ചെങ്കിലും രണ്ടാം പകുതിയില്‍ സ്‌പെയിന്‍ ശക്തമായി തിരിച്ചടിച്ചു. ആഫ്രിക്കന്‍ വന്‍കരയുടെ അവശേഷിക്കുന്ന ഏക പ്രതിനിധികളായ മൊറോക്കോ ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളില്‍ പലതവണ ഗോളിനടുത്തെത്തി. പൊതുവെ സ്‌പെയിനിനായിരുന്നു ആധിപത്യമെങ്കിലും തുറന്ന അവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ അവരുടെ യുവനിരക്ക് സാധിച്ചില്ല. അതേസമയം അശ്‌റഫ് ഹകീമിയും ഹകീം സിയേഷും പലതവണ സ്പാനിഷ് പ്രതിരോധം തുറന്നെടുത്തു. ഗോള്‍രഹിതമായാണ് ആദ്യ പകുതി അവസാനിച്ചത്.
രണ്ടാം പകുതിയില്‍ സ്‌പെയിനിനു കിട്ടിയ മികച്ച അവസരം ആല്‍വരൊ മൊറാറ്റ പാഴാക്കി. ചെല്‍സിയില്‍ മൊറാറ്റയുടെ സഹതാരം ഹകീം സിയേഷ് മറുവശത്ത് മൊറോക്കോക്ക് കിട്ടിയ അവസരം തുലച്ചു.
 

Latest News