Sorry, you need to enable JavaScript to visit this website.

പോളണ്ട് വിറപ്പിച്ചു, ഫ്രാന്‍സ് ഗോളടിച്ചു

ദോഹ - നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നിരവധി അവസരങ്ങളൊരുക്കി പോളണ്ട് വിറപ്പിച്ചെങ്കിലും പ്രി ക്വാര്‍ട്ടര്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ഒരു ഗോളിന് പിന്നിലായി. ഇടവേള വിസിലിന് അല്‍പം മുമ്പ് ഒലിവിയര്‍ ജിരൂവാണ് സമര്‍ഥമായ പ്ലേസിംഗിലൂടെ ഈ ടൂര്‍ണമെന്റിലെ ടോപ് ഗോളി വോയ്‌സിഷ് ചെസ്‌നിയെ കീഴടക്കിയത്. ജിരൂവിന്റെ കരിയറിലെ സുപ്രധാന ഗോളാണ് ഇത്. ഫ്രാന്‍സിനു വേണ്ടി ഏറ്റവുമധികം ഗോളടിച്ച കളിക്കാരനായി ജിരൂ. തിയറി ഓണ്‍റിയുടെ റെക്കോര്‍ഡ് മറികടന്നു. ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയും രണ്ടു ഗോളടിച്ചിരുന്നു. 
പലതവണ പോളണ്ട് എതിര്‍ ഗോള്‍മുഖം വിറപ്പിച്ചിരുന്നു. ഏതാനും തുറന്ന അവസരങ്ങള്‍ ഫ്രാന്‍സും പാഴാക്കി. നാല്‍പതാം മിനിറ്റില്‍ ഒന്നാന്തരം ട്രിപ്പിള്‍ സെയ്‌വാണ് ഫ്രാന്‍സിനെ രക്ഷിച്ചത്. ആദ്യം ഗോളി ഹ്യൂഗൊ ലോറീസും പിന്നീട് ലോറീസ് പരാജയപ്പെട്ടപ്പോള്‍ ഗോള്‍ലൈനില്‍ റഫായേല്‍ വരാനും രക്ഷകനായി. 
കരീ ബെന്‍സീമ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു തുടങ്ങിയവര്‍ക്ക് പരിക്കേറ്റതിനാല്‍ മാത്രമാണ് ജിരൂ ഫ്രാന്‍സിന്റെ പ്ലേയിംഗ് ഇലവനിലെത്തിയത്. പക്ഷെ വെറ്ററന്‍ താരം കിട്ടിയ അവസരത്തില്‍ തന്റെ മാറ്റ് തെളിയിച്ചു. 
 

Latest News