Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി രാജിവെക്കണം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം- സാങ്കേതിക സർവകലാശാല താൽക്കാലിക വി.സി നിയമനം ചോദ്യം ചെയ്തുള്ള സർക്കാർ ഹരജി ഹൈക്കോടതി തള്ളിയ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് പോകുന്നതാണ് നല്ലതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സ്ഥിരമായി തോറ്റ് തൊപ്പിയിട്ട് കൊണ്ടിരിക്കുന്ന പിണറായി വിജയൻ സർക്കാർ പൊതുസമൂഹത്തിന് മുമ്പിൽ പരിഹാസ്യരാവുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അത്യപൂർവമായ ഹരജിയിലൂടെ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയിൽ തിരിച്ചടിയേറ്റത് സർക്കാരിന് കനത്ത തിരിച്ചടിയാണ്. ഗവർണറുടെ നിലപാട് ശരിവെയ്ക്കുകയും സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്ന് കാണിക്കുകയും ചെയ്യുന്നതാണ് കോടതിയുടെ വിധി.
അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടി ഖജനാവിലെ പണം ഉപയോഗിച്ച് നിയമപോരാട്ടം നടത്തി വീണ്ടും വീണ്ടും നാണംകെടുന്ന ഇടത് സർക്കാർ കേരളത്തിന് അപമാനമാണ്. യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സർക്കാരിന്റെ ശുപാർശകൾ ഗവർണർ തള്ളിയത് കോടതി ശരിവെച്ചത് സർക്കാരിന്റെ എല്ലാ വാദങ്ങളും തള്ളുന്നതിന് തുല്യമാണ്. കെ.ടി.യു താൽക്കാലിക വി.സി ഡോ. സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സി.പി.എം ഫാസിസം അവസാനിപ്പിക്കണമെന്നതാണ് കോടതിയുടെ മറ്റൊരു ശ്രദ്ധേയമായ നിർദേശമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനം സമർപ്പിച്ച പുനഃപരിശോധന ഹരജി പിൻവലിക്കാൻ സർക്കാർ തയാറാകണം. ജനങ്ങളുടെ നികുതി പണം സി.പി.എമ്മിന് ബന്ധു നിയമനങ്ങൾ നടത്താൻ നിയമപോരാട്ടം നടത്താനുള്ളതല്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Latest News