Sorry, you need to enable JavaScript to visit this website.

മായമില്ലാത്ത മീനുമായി മത്സ്യഫെഡിന്റെ 'അന്തിപ്പച്ച'

കോഴിക്കോട് -മായമില്ലാത്തതും പഴക്കമില്ലാത്തതുമായ മീനുകൾ ഇടനിലക്കാരില്ലാതെ ജനങ്ങളിലെത്തിക്കുന്ന മത്സ്യഫെഡിന്റെ 'അന്തിപ്പച്ച' മൊബൈൽ വണ്ടിക്ക് ജനകീയ പിന്തുണയേറുന്നു. നിലവിൽ കൊല്ലം, കോട്ടയം, തിരുവനന്തപുരം ഏറ്റവുമവസാനം കോഴിക്കോട് ജില്ലയിലുമാണ് ഈ പദ്ധതി തുടങ്ങിയത്.
കൊല്ലത്ത് എട്ട്, തിരുവനന്തപുരത്ത് നാല്, കോട്ടയത്ത് മൂന്ന് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. 
ദിവസങ്ങൾ കൊണ്ട് തന്നെ വൻ പിൻതുണ കിട്ടിയതിനാൽ കോഴിക്കോട് വരും ദിവസങ്ങളിൽ മറ്റൊരു യൂണിറ്റ് കൂടി നിരത്തിലിറങ്ങും. 
അന്തിപ്പച്ച മൊബൈൽ മത്സ്യവില്പന യൂണിറ്റിൽ ഫോർമാലിൻ ചേർക്കാത്തതും ഫ്രീസറിൽ സൂക്ഷിക്കാത്തതും ഐസിട്ടതുമായ മത്സ്യം ന്യായവിലയ്ക്ക് എത്തിക്കു
കയാണ് ലക്ഷ്യം. ഫോർമാലിൻ ഉൾപ്പെടെയുള്ള മായം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ഉപകരണങ്ങളും വണ്ടിയിലുണ്ട്. പകൽ രണ്ടുമുതൽ രാത്രി ഒൻപത് വരെയാണ് ഈ മൊബൈൽ മത്സ്യവിൽപന ദിവസവും നിശ്ചിത സമയത്ത് നിശ്ചയിച്ച സ്ഥലത്ത് 'അന്തിപ്പച്ച' മീനുമായെത്തും. മീൻ മുറിച്ച് വൃത്തിയാക്കി വാങ്ങാം. തോണികളിൽ നിന്നും മത്സ്യഫെഡ് അംഗമായ സംഘങ്ങളിൽ നിന്നും ഇടനിലക്കാരില്ലാതെ വാങ്ങുന്ന മീനാണ് നേരിട്ട് ജനങ്ങൾക്കെത്തിക്കുന്നത്.
മായമില്ലാത്തതെന്ന് പരിശോധിച്ച് ഉറപ്പാക്കിയാണ് അന്തിപ്പച്ചയിലേക്കുള്ള മീൻ വാങ്ങുന്നത്. ഉപഭോക്താക്കൾക്കും ഈ പരിശോധനാ സംവിധാനം പ്രയോജനപ്പെടുത്താം. 
കോഴിക്കോട് ഉച്ചയ്ക്ക് 2 മുതൽ 4 വരെ കാരപറമ്പ് പരിസരത്തും 4 മുതൽ 9വരെ സിവിൽ സ്റ്റേഷൻ പരിസരങ്ങളിലുമാണ് അന്തിപ്പച്ചയുടെ സേവനം. ദിവസേന 50 കിലോക്ക് മുകളിൽ വിപണനം നടക്കുന്നതായി അധികൃതർ പറഞ്ഞു.
നവംബർ 13 നാണ് അന്തിപ്പച്ച കോഴിക്കോട് ഫ്ലാഗ് ഓഫ് ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. വിൽപന ദിവസവും സമയവും മുൻകൂട്ടി അറിയിക്കുമെന്നും മത്സ്യഫെഡ് ജില്ലാ മാനേജർ അപർണ രാധാകൃഷ്ണൻ പറഞ്ഞു. വിവരങ്ങൾക്ക്: 0495 2380344, 9526041125 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Latest News