Sorry, you need to enable JavaScript to visit this website.

പരോളില്‍ ഇറങ്ങിയ ലാലുവിന് ആറാഴ്ചത്തെ ജാമ്യം 

പട്‌ന- കാലിത്തീറ്റ കുംഭകോണ കേസില്‍ തടവു ശിക്ഷയനുഭവിക്കുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് കോടതി ആറാഴ്ചത്തെ താല്‍ക്കാലിക ജാമ്യം അനുവദിച്ചു. നാളെ നടക്കാനിരിക്കുന്ന മകന്‍ തേജ് പ്രതാപിന്റെ വിവാഹ ചടങ്ങിനായി മൂന്ന് ദിവസത്തെ പരോളില്‍ ഇന്നലെ ജലിയില്‍ നിന്നിറങ്ങി പട്‌നയിലെത്തിയ ലാലുവിന് ചികിത്സയ്ക്കായി ലഭിച്ച ജാമ്യം ആശ്വാസമായി. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇപ്പോള്‍ പടനയിലുള്ള ലാലുവിന് ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു റാഞ്ചിയില്‍ മടങ്ങേണ്ടി വന്നേക്കാം. ജാമ്യ കാലായളവില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന വ്യവസ്ഥയും കോടതി മുന്നോട്ടു വച്ചിട്ടുണ്ട്.

കിഡ്‌നി രോഗം, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് ലാലുവിന് അടിയന്തിര ചികിത്സ വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ദല്‍ഹിയിലെ മെഡാന്റ ആശുപത്രിയിലോ മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലോ ആയിരിക്കും ലാലുവിനെ ചികിക്തിക്കുകയെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
 

Latest News